തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് എൻ പ്രശാന്ത് ഐഎഎസ്. ഹിയറിംഗിന്റെ ലൈവ് സ്ട്രീമിംഗും വീഡിയോ റെക്കോർഡിംഗും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിൻമാറുകയായിരുന്നുവെന്നുമാണ് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ രണ്ട് നോട്ടീസുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിംഗിന് ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വീഡിയോ റെക്കോർഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് തളളുകയായിരുന്നു. രണ്ട് ദിവസം മുൻപും പ്രശാന്ത് ഇതുമായി ബന്ധപ്പെട്ട് ട്രോൾ വീഡിയോ അടങ്ങുന്ന ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അടിമക്കണ്ണാകാൻ താൽപര്യമില്ലെന്നായിരുന്നു പോസ്റ്റിൽ പ്രശാന്ത് വ്യക്തമാക്കിയിരുന്നത്. തനിക്ക് ഡാൻസും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണ പ്രശാന്ത് പോസ്റ്റിൽ കൂട്ടിച്ചേർന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏഴു വിചിത്രരാത്രികൾ
10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണമായും അംഗീകരിച്ചെങ്കിലും 11.04.2025ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ?എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്ട്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം).നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |