കഴക്കൂട്ടം: സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് കൊണ്ടടിച്ച 19കാരൻ അറസ്റ്റിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കഴക്കൂട്ടം തൃപ്പാദപുരത്തായിരുന്നു സംഭവം. ബ്രൂണോ പൊതുസ്ഥലത്ത് പുകവലിച്ച് നിൽക്കുന്നതിനിടെ, അതുവഴി പോയ പൊലീസ് വാഹനം നിറുത്തി സിഗരറ്റ് കളയാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി പൊലീസ് വിട്ടയച്ചു.
ഇതിൽ പ്രകോപിതനായ ബ്രൂണോ അമ്മയെയും കൂട്ടി കഴക്കൂട്ടത്തെത്തി പൊലീസ് വാഹനം തടഞ്ഞു. കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് പൊലീസ് ജീപ്പിലും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരനായ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച സി.പി.ഒ വിഷ്ണുവിനെയും ഹെൽമെറ്റ് കൊണ്ടടിച്ചു. രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. മറ്റു പൊലീസുകാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |