കൊച്ചി: കേരളത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുത്ത് ദുബായ് കമ്പനികള്‍. സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ മേഖലകളെ തിരഞ്ഞെടുത്ത് സര്‍ക്കാര്‍ പിന്തുണയുള്ള സോണുകളില്‍ നിക്ഷേപം നടത്താനാണ് കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിലൂടെ കേരളത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് നേട്ടം.
കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലെ വിവിധ മേഖലകളില്‍ നിക്ഷേപം എത്തുന്നുണ്ട്. വിവിധ മലയാളി സംരംഭകര്‍ ഗള്‍ഫിലെ റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതമാണ് ഇപ്പോള്‍ അനുകൂല സാഹചര്യമുള്ള വ്യവസായങ്ങളെ ലക്ഷ്യമിട്ട് കേരളത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നത്. ഐടി മേഖലയിലാണ് കേരളത്തിലേക്ക് പ്രധാനമായും നിക്ഷേപം നടത്താന്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നത്.
ടെക് മേഖലയില്‍ ചെറിയ ഒട്ടേറെ കമ്പനികള്‍ കേരളത്തില്‍ ഇടം തേടുന്നുണ്ട്. ആഗോള ടെക് വിപണിയുടെ വളര്‍ച്ചയും തെരഞ്ഞെടുത്ത മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോല്‍സാഹനവുമാണ് ഈ കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നതിന് പിന്നില്‍. അതോടൊപ്പം തന്നെ കേരളത്തിലെ യുവാക്കള്‍ ഐടി മേഖലയില്‍ പ്രകടിപ്പിക്കുന്ന പ്രാവീണ്യവും കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്.
ബംഗളൂരു, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോയി ജോലി ചെയ്യുന്ന മലയാളി യുവാക്കളുടെ എണ്ണം പതിനായിരക്കണക്കിന് വരും. നാട്ടില്‍ തന്നെ മെച്ചപ്പെട്ട സൗകര്യത്തോടെയുള്ള പ്ലേസ്‌മെന്റ് കിട്ടിയാല്‍ നല്ലൊരു വിഭാഗത്തേയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നതും കമ്പനികള്‍ക്ക് നിക്ഷേപത്തിന് ധൈര്യം പകരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |