തിരുവനന്തപുരം: മുനമ്പത്ത് രാഷ്ട്രീയമുതലെടുപ്പിനായി കൊണ്ടുവന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് സത്യം പുറത്തു വന്നതോടെ കുളംകലക്കി മീൻപിടിക്കാനുള്ള ബി.ജെ.പി തന്ത്രം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്. അതോടെ ബി.ജെ.പി ഇവിടെ കൊട്ടിഘോഷിച്ച വ്യാജആഖ്യാനങ്ങളെല്ലാം ഉടഞ്ഞുപോയി. പ്രശ്നപരിഹാരത്തിന് സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി എന്നാണ് മുനമ്പം സമരസമിതി കൺവീനർക്ക് പ്രതികരിക്കേണ്ടി വന്നത്. മുനമ്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ദൗർഭാഗ്യവശാൽ അതിന് പിന്തുണ നൽകുകയാണ് ഇവിടത്തെ പ്രതിപക്ഷനേതാവ് ചെയ്തത്.
വഖഫ് നിയമഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ ശാശ്വത പരിഹാരമാണെന്ന ബി.ജെ.പിയുടെ പ്രചാരണം തനിത്തട്ടിപ്പാണ്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മുസ്ലിം അപരവത്കരണത്തിനും അതുവഴി രാഷ്ട്രീയനേട്ടത്തിനുമുള്ള അവസരമായാണ് സംഘപരിവാർ ഈ ബില്ലിനെ കണ്ടത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് ബില്ലിന്റെ ഉള്ളടക്കം. ഇത് തിരിച്ചറിഞ്ഞാണ് ബില്ലിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്.
മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കാനാണ് സംസ്ഥാനസർക്കാർ പ്രാമുഖ്യം കൊടുത്തത്. അതിന്റെ ഭാഗമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സി.എൻ.ആർ കമ്മിഷനെ നിയോഗിച്ചു. സമരം അവസാനിപ്പിച്ച് കമ്മിഷൻ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന അഭ്യർത്ഥന അവർ സ്വീകരിച്ചില്ല. അവർക്ക് മറ്റ് ചില പ്രതീക്ഷകൾ ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായതാണ് പ്രശ്നമായത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങൾ ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന് ഇരട്ടത്താപ്പ്
മറ്റൊരു വിഷയം മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്ലിംലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യ പൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു. സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന വസ്തു തളിപ്പറമ്പ് ജുമാ മസ്ജിദിന്റെതല്ലെന്നും, അത് നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തലാണ് ഉന്നയിച്ചിരിക്കുന്നത്. പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങളായുള്ള ഭൂമി വഫഖ് പ്രോപ്പർട്ടി അല്ലെന്ന് നിലപാട് എടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം അവർ തന്നെ വ്യക്തമാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |