ന്യൂഡല്‍ഹി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി നാലാം പന്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ഒരു ഡബിളും ഒരു ഫോറും സിംഗിളും സഹിതം കെഎല്‍ രാഹുല്‍ 7 റണ്‍സെടുത്തപ്പോള്‍ നാലാം പന്തില്‍ സന്ദീപ് ശര്‍മയെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഡല്‍ഹിക്ക് ജയം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയെത രാജസ്ഥാന്‍ അഞ്ച് പന്തുകളില്‍ 11 റണ്‍സെടുത്തപ്പോള്‍ രണ്ട് വിക്കറ്റും നഷ്ടമാകുകയായിരുന്നു.
189 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ വെറും 9 റണ്‍സ് മാത്രമായിരുന്നു ഏഴ് വിക്കറ്റ് ശേഷിക്കെ രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ ഈ ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമേ സ്റ്റാര്‍ക്ക് വിട്ട് നല്‍കിയുള്ളൂ. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 31*(19) യശസ്വി ജയ്‌സ്‌വാള്‍ 51(37) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്.
സഞ്ജു സാംസണ്‍ പരിക്കേറ്റ് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. പിന്നീട് വന്ന റിയാന്‍ പരാഗ് 8(11) തിളങ്ങിയില്ല. നിതീഷ് റാണ 51(28) അര്‍ദ്ധ സെഞ്ച്വറി നേടി രാജസ്ഥാനെ ശക്തമായ നിലയിലെത്തിച്ചു. അവസാന പന്തില്‍ ധ്രുവ് ജൂരല്‍ 26(17) റണ്ണൗട്ടായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്്മയര്‍ 15*(9) പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഡല്‍ഹിക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണിലെ ആറ് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹിയുടെ അഞ്ചാം വിജയമാണിത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്റെ അഞ്ചാമത്തെ തോല്‍വിയും.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച മലയാളി താരം കരുണ്‍ നായരെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടിയപ്പോള്‍ റണ്ണൊന്നും നേടാതെ പുറത്തായി. 37 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടിയ യുവ ഓപ്പണര്‍ അഭിഷേക് പോരല്‍ ആണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് 9(6) ആണ് ആദ്യം പുറത്തായത്.
ഇടങ്കയ്യന്‍ ബാറ്റര്‍ അഭിഷേക് പോരല്‍ മികച്ച ഫോമിലായിരുന്നു. അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. കെഎല്‍ രാഹുല്‍ 38(32) റണ്ഡസ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 14 പന്തുകളില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 34 റണ്‍സ് അടിച്ചു. ട്രിസ്റ്റന്‍ സ്റ്റബസ് 34*(18), അഷുതോഷ് ശര്‍മ്മ 15*(11) എന്നിവര്‍ പുറത്താകാതെ നിന്നു.രാജസ്ഥാന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മഹീഷ് തീക്ഷണ, വീണിന്ദു ഹസരംഗ, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |