തിരുവനന്തപുരം: ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വേണ്ടവിധം പ്രവർത്തിക്കാത്തവരെ ഒഴിവാക്കണമെന്നതടക്കം അഹമ്മദാബാദ് എ.ഐ.സി.സി പ്രമേയം റിപ്പോർട്ട് ചെയ്യാൻ ചേർന്ന കെപി.സി.സി നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കെ.മുരളീധരനാണ് ഇക്കാര്യം ഉന്നയിച്ചത്. സംഘടനാതലത്തിൽ ഉടച്ചുവാർക്കൽ നടത്തണമെന്നും പണിയെടുക്കാത്തവരെ മാറ്റണമെന്ന എ.ഐ.സി.സി നിലപാട് പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികൾകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും തുറന്നടിച്ചു.
ചില ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ മാറ്റുമെന്നുള്ള പ്രചാരണങ്ങൾ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പല ഡി.സി.സി പ്രസിഡന്റുമാരും അഭിപ്രായപ്പെട്ടു. ഒന്നുകിൽ മാറ്റണം. അല്ലെങ്കിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് രണ്ടുമല്ലാത്ത അവസ്ഥ തങ്ങളുടെ മനോവീര്യം ഇല്ലാതാക്കുമെന്നും പറഞ്ഞു. അതേസമയം, സംഘടന കൂടുതൽ ഐക്യത്തോടെ പോകണമെന്ന വികാരം നേതാക്കൾ പങ്കുവച്ചു.
സി.പി.എമ്മും ബി.ജെ.പിയും ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി മറികടക്കാൻ കൂടുതൽ ചിട്ടയായ പ്രവർത്തനം കൂടിയേ തീരൂവെന്ന് മുരളീധരൻ പറഞ്ഞു. പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്കിൽ ജനവികാരം പ്രയോജനപ്പെടുത്താൻ ആവില്ല.
കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് കിട്ടിയ വോട്ടുകളിലെ കുറവ് പാർട്ടിയുടെ ദൗർബല്യം വ്യക്തമാക്കുന്നതാണ്. വിശദമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരടക്കം യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ നയങ്ങളിൽ വ്യക്തതയും ദിശാബോധവും നല്കുന്ന അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളന പ്രമേയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.
മേയ് ആറിന്
സെക്രട്ടേറിയറ്റ് മാർച്ച്
മാസപ്പടി കേസ് ഉൾപ്പെടെ ഉയർത്തി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. മേയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റിലേക്കും മാർച്ച് നടത്തും. മുനമ്പം ജനതയെ ബി.ജെ.പിയും സി.പി.എമ്മും കബളിപ്പിച്ചു. ആശാവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |