കൊച്ചി: കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പിജി മനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. ഇന്നലെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവും മൂവാറ്റുപ്പുഴ സ്വദേശിയുമായ ജോൺസണെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പടെയുളള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ജോൺസന്റെ നിരന്തര വേട്ടയാടലാണ് പിജി മനുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും. നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീർപ്പാക്കണമെന്ന ജോൺസന്റെ ആവശ്യം പിജി മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
2023ൽ നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരുന്നതിനിടയിലാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ബി.എ.ആളൂർ പ്രതികരിച്ചത്.
പീഡന കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് മനു മാനസികമായി തകർന്നത്. ഇക്കാരണത്താൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ആളൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |