SignIn
Kerala Kaumudi Online
Thursday, 15 May 2025 12.12 AM IST

'ബിജെപിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ല';ഹെഡ്ഗേവാർ പേര് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

Increase Font Size Decrease Font Size Print Page
protest

പാലക്കാട്: പാലക്കാട് നഗരസഭയിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ്. വിവാദം രൂക്ഷമായതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ബിജെപി, കോൺഗ്രസ് ഉൾപ്പടെയുളള രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അറിയിച്ചിരിക്കുന്നത്.

കൊലവിളി തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേസമയം, പേര് മാറ്റില്ലെന്നും പദ്ധതി അതേപേരിൽ തന്നെ നടപ്പാക്കുമെന്നുമാണ് ബിജെപി നിലപാട്. കൊലവിളിയിൽ പൊലീസ് നടപടി സ്വീകരിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

ഇന്നലെ ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരായ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. പൊലീസ്, പ്രവർത്തകരെ അകാരണമായി മർദ്ദിച്ചെന്ന് നേതാക്കൾ ആരോപിച്ചു. പൊലീസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു.

'പൊലീസ് വല്ലാതെ ആർഎസ്എസ് കളിക്കേണ്ട. രണ്ടുപേരെ പൊലീസ് അടിച്ചു. ആർഎസ്എസ് മാർച്ച് നടത്തുമ്പോൾ ഇവർക്ക് പ്രശ്നമില്ല. ആർഎസ്എസ് ഓഫീസിലേക്ക് മാർച്ച് നടത്തുമ്പോഴാണല്ലോ പ്രശ്നം. എന്റെ കാലുവെട്ടുമെന്നും തലവെട്ടുമെന്നും അവർ പറഞ്ഞു. പൊലീസ് കേസെടുത്തോ. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. അത് കൈയിൽ വെച്ചാൽ മതി'- രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

തറക്കല്ലിടൽ ചടങ്ങ് തടഞ്ഞുകൊണ്ടാണ് ആദ്യം കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനുപിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് നൈപുണ്യ കേന്ദ്രം നിർമിക്കുന്നതെന്നും നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചല്ല നിർമാണം നടത്തുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ലാത്ത നേതാവിന്റെ പേര് പുതിയ കെട്ടിടത്തിന് ഇടാൻ സമ്മതിക്കില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്.

TAGS: CONGRESS, PROTEST, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.