SignIn
Kerala Kaumudi Online
Sunday, 18 May 2025 1.14 AM IST

ആലങ്കോട് ലീലാകൃഷ്ണൻ ആത്മദു:ഖത്തിന്റെ അമൃതാക്ഷരം

Increase Font Size Decrease Font Size Print Page
alankode-leelakrishnan

കവിതാ രചനയുടെ അരനൂറ്റാണ്ട് പിന്നിടുന്ന പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ മാനവികതയാണ് കവിത എന്നു അടിയുറച്ചു വിശ്വസിക്കുന്ന എഴുത്തുകാരനാണ്. മനുഷ്യപക്ഷമെന്ന ഹൃദയപക്ഷമാണ് ഈ കവിക്കു കവിത. കവിതയായാലും പ്രസംഗമായാലും പ്രഭാഷണമായാലും തിരക്കഥയായാലും സിനിമാ ഗാനരചനയായാലും ഉപാധികളില്ലാത്ത സൗഹൃദങ്ങളായാലും മനുഷ്യനെ തൊട്ടുനിൽക്കുന്ന ഒന്നാവണം അതെന്ന് ഈ കവിക്കു നിർബന്ധം. അതുകൊണ്ടുതന്നെ ആലങ്കോടിനെ മാനവികതയുടെ ആക്ടിവിസ്റ്റ് എന്നു വിശേഷിപ്പിക്കാം.

ഈ മാനവികതയുടെ അടിക്കല്ല് ഉറച്ചുനിൽക്കുന്നത് മഹാത്മാഗാന്ധിയിലും ശ്രീനാരായണ ഗുരുവിലുമാണ്. പുതുകാല മലയാളിയുടെ, കൊലയെ ആഘോഷമാക്കുന്ന ആസുര ജീവിതത്തിലുള്ള ഞെട്ടലിലാണ് കവി വീണ്ടുമൊരു ഗാന്ധിയെ സ്വപ്നം കാണുന്നത്. കവിതാ രചനയുടെ സാർത്ഥകമായ അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് മനസുതുറക്കുന്നു.

? കവിതയിലേക്കു വന്നത്.

 അത് ഇപ്പോഴുമൊരു ആശ്ചര്യമാണ്. കുടുംബത്തിൽ കവികളോ എഴുത്തുകാരോ ഉണ്ടായിരുന്നില്ല. പക്ഷേ,​ ഞാൻ പഠിച്ച മൂക്കുതല ഗവ. ഹൈസ്‌കൂളിൽ നല്ല കവികളുണ്ടായിരുന്നു. എന്നെ പഠിപ്പിച്ച കുട്ടികൃഷ്ണ മേനോൻ മാഷ് നല്ലൊരു കവിയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പുസ്തകത്തിന്റെ പിന്നിലെഴുതിയ കുറിപ്പുകൾ കണ്ട് അന്നത്തെ അദ്ധ്യാപകൻ നടുവട്ടം രവീന്ദ്രൻ മാഷ് പറഞ്ഞു: 'എടോ,​ ഇത് തനിക്കു തോന്നീട്ടുതന്നെ എഴുതിയതാണെങ്കിൽ ഇനിയും എഴുതണം. നല്ല കവിതയാണിത്." പിന്നെ കുറച്ചു തിരുത്തലുകൾ വരുത്തി 'തളിര്" മാസികയ്ക്ക് അയച്ചുകൊടുത്തു. അതു ഭംഗിയായി അച്ചടിച്ചുവന്നു.

? കവിത എങ്ങനെ മനുഷ്യന് ഉപകരിക്കുന്നു.

 നമ്മുടെ സങ്കടങ്ങളിൽ, നിസ്സഹായതകളിൽ ഒക്കെ കവിത ഉണർവാണ്. പണ്ടുമുതൽക്കേ നമ്മുടെ അനുഗൃഹീത കവികളുടെ കവിതകൾ വായിച്ചു മനസാന്തരം വന്ന കുറെ ആളുകളുടെ അനുഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ. എനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ മനുഷ്യസങ്കടങ്ങൾക്കുള്ളൊരു ഒറ്റമൂലിയാണ് കവിത എന്നുപറയാം.

?​ കവിതയിലെ ദർശനം.

 കവിത നമ്മളിൽ,​ ആരോ ആണെന്നൊരു തോന്നൽ, ഒരു ആത്മബോധം ഉണ്ടാക്കും. കവിതയുടെ വിത്ത് നമ്മിൽ എപ്പോഴോ വിതയ്ക്കപ്പെടുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞായിരിക്കും ചിലപ്പോൾ അതു മുളപൊട്ടുക. ഈ ഭൂമിയിൽ മറ്റു ശക്തികളൊന്നും തന്നെ നമുക്കു പ്രയോജനപ്പെടാത്ത ഒരവസ്ഥയിൽ കവിത, കഥ തുടങ്ങിയ സർഗാത്മകതകൾ നമുക്ക് ഉപകരിക്കും. നമ്മൾ ആ പ്രതിസന്ധി അതിജീവിക്കും. നമ്മൾ ശക്തരാകും. നല്ല പോസിറ്റീവ് എനർജി കൈവരും. ആത്മദു:ഖത്തിൽ നിന്ന് അമൃതം സൃഷ്ടിക്കുന്ന ഒരു സർഗപ്രവർത്തനമാണ് യഥാർത്ഥത്തിൽ കവിത.

? എഴുത്തിന്റെ അമ്പതാണ്ട് ആണല്ലോ. വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന തോന്നലുണ്ടോ.

 എഴുത്ത് എന്ന അനന്തയാത്രയിൽ ഇടയ്ക്ക് ലഭിക്കുന്ന പാഥേയം (പൊതിച്ചോറ്) ആണ് പുരസ്‌കാരങ്ങൾ എന്ന് എം.ടി പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. അത് ലഭിക്കാനും ലഭിക്കാതിരിക്കാനും സാദ്ധ്യതയുണ്ടല്ലോ. ലഭിച്ചില്ലെന്നു കരുതി നമ്മൾ എഴുത്ത് നിറുത്താനും പാടില്ലല്ലോ. എനിക്കാണെങ്കിൽ ആത്മസംതൃപ്തിയുള്ള ചില പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുമുണ്ട്.

പിന്നെ പുരസ്‌കാരങ്ങളും പരിഗണനകളും മാത്രല്ലല്ലോ ഒരു എഴുത്തുകാരനെ അളക്കുന്നത്. സത്യത്തിൽ ഞങ്ങളുടെ തലമുറ ശീലിച്ചൊരു രീതിശാസ്ത്രമാണത്. എഴുതുമ്പോൾ കിട്ടുന്ന ഒരു ആനന്ദമാണ് അതിന്റെ പ്രാഥമിക റിസൾട്ട്.. കൂടാതെ വായനക്കാർ അതു വായിക്കുമ്പോഴും എഴുത്തുകാർക്ക് ആനന്ദമുണ്ടാകുന്നു. ഇതോടെ ആ രചന സാർത്ഥകമായി എന്നുപറയാം.

? പ്രസംഗത്തിലെ മനോഹാരിത.

 എന്റെ പ്രസംഗത്തിന്റെ പ്രഥമ കളരി കഥപ്രസംഗമാണ്. നാട്ടിലെ ശിവക്ഷേത്രത്തിലാണ് ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത്. അന്നത്തെ പ്രശസ്ത കഥാകൃത്തായ എൻ.പി. ചെല്ലപ്പൻ നായരുടെ ഒരു കഥ ഒന്നര മണിക്കൂറുള്ള ഒരു കഥാപ്രസംഗമായി അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞതോടെ വിസ്മയത്തോടെ എല്ലാവരും അഭിനന്ദിച്ചു. പിന്നീട് പ്രീ ഡിഗ്രി ആയപ്പോഴേക്കും ഞാൻ ഒരു പ്രൊഫഷണൽ കാഥികനായി. 23–ാമത്തെ വയസിൽ ഗ്രാമീൺ ബാങ്കിൽ ജോലി കിട്ടിയ ശേഷം മൂന്നുവർഷം കൂടി കഥാപ്രസംഗം തുടർന്നു. സ്‌ക്രിപ്റ്റ് ഇല്ലാതെ മൂന്നര മണിക്കൂറോളം കഥപറഞ്ഞിരുന്നതാവാം പിൽക്കാലത്തെ എന്റെ പ്രസംഗത്തിൽ ഇങ്ങനെ തടസമില്ലാതെ സംസാരിക്കാനുള്ള കഴിവ് ലഭിച്ചത്.

? അക്രമത്തിന്റെയും ലഹരിയുടെയും പാതയിലാണല്ലോ നമ്മുടെ കുട്ടികൾ.

 കുട്ടികൾക്ക് യഥാർത്ഥ സ്‌നേഹവും കരുതലും നഷ്ടമാകുന്നതിന്റെ ഫലമല്ലേ അക്രമത്തിനു പ്രേരിപ്പിക്കുന്നതെന്ന്ചിന്തിച്ചുപോവുന്നു. വീടുകളിൽനിന്നോ സ്‌കൂളിൽനിന്നോ കുട്ടികൾക്ക് വേണ്ടത്ര സ്‌നേഹം ലഭിക്കുന്നില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവർ വരെ ഇന്ന് വിചിത്രമായ ഒരു മാനസികാവസ്ഥയിലാണ്. ക്വിക് മണിയോടുള്ള ആർത്തി മൂലം തട്ടിപ്പുകളിൽ ചാടുക, അന്ധവിശ്വാസത്തിന്റെ വർദ്ധന, അയല്പക്കക്കാരനെ പോലും അപരിചിതനായി കാണുക... യഥാർത്ഥ മാനവികത അകലുന്നൊരു നിസഹായ കാഴ്ചയാണിന്ന്.

? സാമൂഹിക പ്രശ്നങ്ങളോട് കവിതയിലൂടെ പ്രതികരിക്കാറുണ്ടല്ലോ.

 ടി.പി ചന്ദ്രശേഖരൻ വധത്തെതുടർന്ന് ' കൊന്നവന്റെ ശമ്പളം" എന്ന പേരിൽ ഒരു കവിത എഴുതി. 'കൊന്നവർക്കുമുണ്ടല്ലോ മക്ക/ ളാപാപംതന്നെ കൊന്നുതിന്നോളും നാളെയവന്റെ തലമുറ…" എന്നു തുടങ്ങുന്ന ഒരു കവിത. അത് പ്രസിദ്ധീകരിച്ചു വപ്പോൾ വലിയ വിവാദമായി. പിന്നീട് ഡി സി ബുക്സ് അവരുടെ വെട്ടുവഴിക്കവിതകൾ എന്ന സമാഹാരത്തിൽ അതു ചേർത്തു . പക്ഷേ,​ ആരു കൊന്നു എന്നു ഞാൻ പറഞ്ഞിട്ടില്ല. ഹിംസയില്ലാത്ത ഒരു ലോകം, കൊല്ലാതിരിക്കുന്നൊരു ലോകം. ഇതാണ് സ്വപ്നം.

? ഭാവിയിൽ നിലനിൽക്കാൻ സാദ്ധ്യതയുള്ള ഒരു കവി.

 അത് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ. ബാലന്റെ കവിതകൾ അത്രമേൽ ഡെൻസ് (സാന്ദ്രത കൂടിയത്) ആണ്. അത് ആറ്റിക്കുറുക്കി കനംകൂടിയതാണ്. സൗന്ദര്യത്തിന്റെ ഒരു കുറുക്കിയ ഫോം ആണ് ബാലന്റെ കവിത. എന്നാൽ മലയാള കവിതയെ ലോകത്തിനു പരിചയപ്പെടുത്തിയ കവി സച്ചിദാനന്ദൻ മാഷാണ്. മാഷ് ഒരു ഇന്റലക്ച്വൽ കവി ആണെന്നു പറയാം.

? തിരക്കഥയും പാട്ടുകളും എഴുതിയല്ലോ.

 അവിചാരിതമായാണ് സിനിമാരംഗത്ത് എത്തുന്നത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ കണ്ണൻ സൂരജിലൂടെയാണ് അതിനു വഴിതുറന്നത്. കണ്ണൻ,​ സംവിധായകൻ ജയരാജിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരിക്കുന്ന കാലം. എന്നെക്കൊണ്ട് ഒരു തിരക്കഥ എഴുതിക്കേണ്ടതിന്റെ ആവശ്യകത ജയരാജ് കണ്ണനോടു പറയുന്നു. അങ്ങനെ ഞങ്ങൾ ജയരാജിനെ കണ്ടു. വള്ളുവനാടൻ പശ്ചാത്തലത്തിൽ നേർത്ത ചിരിയുള്ള ഒരു കഥയായിരിക്കണം എന്നായിരുന്നു ജയരാജ് പറഞ്ഞത്. അങ്ങനെയാണ് തിളക്കം എന്ന സിനിമയുടെ കഥ തയ്യാറാക്കുന്നത്.

പിന്നീട് ജയരാജിന്റെ അസോസിയേറ്റ് ആയിരുന്ന മധു കൈതപ്രത്തിനു വേണ്ടി ഏകാന്തം എന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതി. മുരളിയും തിലകനും പ്രധാന വേഷത്തിലെത്തിയ ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും കലാമൂല്യമുള്ള സിനിമയായി ശ്രദ്ധിക്കപ്പെട്ടു. 12 സിനിമകൾക്കായി ഇരുപതോളം പാട്ടുകൾ എഴുതി. ഇപ്പോഴും പാട്ടെഴുതുന്നുണ്ട്.

? എം.ടി എന്ന അനുഭവം.

 എഴുത്ത് ജീവിതത്തിലും വ്യക്തി ജീവിതത്തിലും എം.ടി എനിക്ക് ജ്യേഷ്ഠനും ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി എം.ടിയെ വായിക്കുന്നത്. എന്റെ ഗുരുനാഥൻ എം.ടി കുട്ടികൃഷ്ണ മേനോനാണ് എനിക്ക് എം.ടിയുടെ ' രക്തംപുരണ്ട മൺതരികൾ" വായിക്കാൻ തന്നത്. ഓളവും തീരവും വായിക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ആ കാലത്താണ് എന്റെ നാടിനടുത്ത് എം.ടിയുടെ നിർമ്മാല്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അന്നൊക്കെ ഒരു മഹാവിസ്മയമായിരുന്നു എംടി.

എം.ടിക്ക് വയലാർ അവാർഡ് കിട്ടിയപ്പോൾ കൂടല്ലൂരിലെ സ്വീകരണചടങ്ങിന്റെ സംഘാടകരിൽ ഒരാളായിരുന്നു ഞാൻ. ഞാൻ അന്നൊരു കവിത ചൊല്ലി. ചടങ്ങ് കഴിഞ്ഞപ്പോൾ എം.ടി പറഞ്ഞു; കവിത നന്നായി. അങ്ങനെ തുടങ്ങിയ ആത്മബന്ധമാണ് എം.ടിയുമായി.. പിന്നീട് എം.ടി തുഞ്ചൻ പറമ്പ് ചെയർമാൻ ആയപ്പോൾ എം.ടിയുടെ മാർഗനിർദേശങ്ങൾ അതേപോലെ ചെയ്യാൻ പറ്റിയ ഒരാളെന്ന നിളയിൽ എന്നെ മെമ്പർ ആക്കി കൂടെക്കൂട്ടി. ഒരുമിച്ചു പ്രവർത്തിച്ച 32 വർഷത്തിനിടയിൽ ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല, ആജ്ഞാപിച്ചിട്ടില്ല, ഗുണദോഷിച്ചിട്ടില്ല, ഉപദേശിച്ചിട്ടില്ല. ആ വലിയ എഴുത്തുകാരന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതന്നെ വലിയൊരു അനുഗ്രഹമായി കരുതുന്നു.

TAGS: ALANKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.