കൊച്ചി: എല്ലാ സിനിമാ സംഘടനകളും തന്നെ ബന്ധപ്പെട്ടിരുന്നെന്ന് നടി വിൻസി അലോഷ്യസ്. എല്ലാവരും വളരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് നടി വ്യക്തമാക്കി. നടന്റെ പേര് പുറത്താകരുതെന്ന് ആഗ്രഹിച്ചിരുന്നതായും വിൻസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'അയാളെ ഓർത്തിട്ടല്ല എനിക്ക് ബുദ്ധിമുട്ട്. ഇറങ്ങാനിരിക്കുന്ന കുറേ സിനിമകളുണ്ട്. അതിനെ ബാധിക്കുമെന്നത് എനിക്ക് വ്യക്തമാണ്. ഇതിനുമുൻപ് ഒരു ഇന്റർവ്യൂവിൽ അയാൾ അസഭ്യം പറഞ്ഞിട്ട് ആ സിനിമയ്ക്കുണ്ടായ പ്രശ്നങ്ങൾ എനിക്ക് വ്യക്തമായി അറിയാം. അല്ലാതെ അയാളെ മുന്നിൽക്കണ്ടുകൊണ്ടല്ല പേര് പറയാതിരുന്നത്. പിന്നെ ശരിയാണ്, അയാൾക്കൊരു മാറ്റമുണ്ടെങ്കിൽ, അയാൾ നന്നാകാൻ തീരുമാനിച്ചാൽ വീണ്ടും പരിഗണിക്കണമെന്ന കരുതുന്ന ആൾ തന്നെയാണ് ഞാൻ. അതാണ് വേറൊരുവശം.
എന്റെ പരാതിയിലും അയാളുടെ പേരോ സിനിമയുടെ പേരോ പുറത്തുപറയില്ലെന്ന് വ്യക്തമാക്കിയതാണ്. പേരെങ്ങനെ പുറത്തുവന്നെന്ന് അറിയില്ല. നടപടി വേണം. കാരണം സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച് വന്ന് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കരുത്. അവരുടെ പേഴ്സണൽ ലൈഫ് ചികയാനൊന്നും എനിക്ക് വയ്യ.
സിനിമാ സെറ്റിൽ ഇത് ശരിയല്ല. എനിക്ക് മാത്രമല്ല എന്റെ സഹപ്രവർത്തകയ്ക്കും വളരെ മോശം അനുഭവമാണ്. ആ കുട്ടി ലാസ്റ്റ് ഡേ വളരെ വിഷമിച്ചാണ് പോയത്. ഞാൻ അറ്റ്‌ലീസ്റ്റ് അയാളുടെ മുഖത്തുനോക്കി രണ്ട് വർത്തമാനം പറഞ്ഞിട്ടാണ് നിന്നത്. പുതുമുഖമായി വരുന്ന ആളുകൾക്ക്, അല്ലെങ്കിൽ ജൂനിയർ ആർട്ടിസ്റ്റിന് ഇത്രയും വലിയൊരു നടന്റെ മുന്നിൽ പ്രതികരിക്കാൻ സാധിക്കണമെന്നില്ല'- വിൻസി പറഞ്ഞു.
അതേസമയം, സംഭവത്തിൽ അമ്മ സംഘടനയിലെ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനുമോഹൻ, അൻസിബ, സരയു എന്നിവരാണ് സമിതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |