ഇടിക്കൂട്ടിൽ ആരവം തീർത്ത് വിഷു പഞ്ചുമായി 'ആലപ്പുഴ ജിംഖാന" മുന്നേറുമ്പോൾ ബേബി ജീൻ എന്ന മലയാളി റാപ്പർ 'ബലാത്ത അഭിനയം" കാഴ്ചവച്ച് പ്രേക്ഷക മനസ് കീഴടക്കുന്നു. 'കൈയും , തലക്കനവും , നിയോൺ റൈഡും , ബല്ലാത്ത ജാതിയും, മാർപ്പാപ്പ പാട്ടും തീർത്ത അലകൾ ലോകം എങ്ങും പടർന്നു കയറിപ്പോയി. മലപ്പുറത്തെ ചങ്ങരംകുളത്തുകാരൻ ഹബീഷ് റഹ്മാൻ ഇനി മലയാളി റാപ്പർ മാത്രമല്ല, അഭിനേതാവുമാണ് . ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന"യിൽ നസ്ളനും സംഘത്തിനൊപ്പം നിറഞ്ഞാടാൻ കഴിഞ്ഞ സന്തോഷത്തിൽ 'വാരാന്ത്യം കൗമുദി"യോട് ബേബി ജീൻ സംസാരിച്ചു.
ഡി.ജെ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ മൂവി ക്യാമറയ്ക്ക് മുൻപിൽ എങ്ങനെയുണ്ടായിരുന്നു?
ആദ്യ പരിപാടി തന്നെ ഗംഭീരമായ തുടക്കം കിട്ടുന്നതും, പ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതും സന്തോഷം തരുന്ന കാര്യമാണ്. അഭിനയിക്കുന്ന സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ ആക്ഷൻ സീൻ വരുമ്പോൾ ശരീരം പാകപ്പെടുത്തുകയും ഭാവവും എല്ലാം മാറേണ്ടതുണ്ട്. അതിലേക്ക് മാറുക എന്നത് ബുദ്ധിമുട്ട് ആയി തോന്നി. അല്ലാത്ത സമയത്തും അത്ര ഓകെയൊന്നുമല്ലായിരുന്നു. ചെയ്തുതുടങ്ങിയപ്പോൾ അഭിനയം ഇഷ്ടമായി. മ്യൂസിക് വീഡിയോ ചെയ്യുമ്പോൾ ക്യാമറയുടെ മുൻപിൽ നിന്ന ചെറിയ പരിചയമുണ്ട്. എന്നാൽ, വലിയൊരു ക്രൂ, ഒപ്പം അഭിനയിക്കുന്നവർ , ആ ചിന്തയൊക്കെ തലയിലുണ്ടായിരുന്നു. എന്നാലും അഭിനയത്തെ സമീപിച്ച സമയത്ത് മൊത്തത്തിൽ ഭംഗിയായി തോന്നി.
യൂത്തിന്റെ വൈബ് പാട്ടിലെ പോലെ അഭിനയത്തിലും കൊണ്ടുവരാൻ സാധിച്ചോ ?
ഉറപ്പായിട്ടും. റഹ്മാനിക്കയെ കാണാൻ ചെന്ന സമയത്ത് എന്റെ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. ജുവലറി അസ്സറീസ് ഉപയോഗിക്കുന്നതും പുച്ഛഭാവത്തിലെ നോട്ടവും ഭാവവും കാര്യങ്ങളെ നോക്കി കാണുന്ന രീതിയുമെല്ലാം എടുത്തിട്ടുണ്ട്. എന്റേതായ ചില കാര്യങ്ങൾ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അടുപ്പമുള്ളവർക്ക് അത് അറിയാം. മ്യൂസിക് വീഡിയോ ചെയ്യുമ്പോൾ ഞാൻ മുന്നിൽ കണ്ടവർക്ക് ചുവയുള്ള കഥാപാത്രത്തെ തന്നെ ലഭിച്ചുവെന്നാണ് വിശ്വാസം. നല്ല രീതിയിൽ കുറച്ചു കാര്യങ്ങൾ പറയുന്ന കഥാപാത്രമാണ് ഡിജെ.
കഥാപാത്രമായി പാകപ്പെടാൻ കഴിഞ്ഞോ ?
ആദ്യം മനസിൽ തോന്നിയത് ശരീരം ഒന്നു പാകപ്പെടണമെന്നായിരുന്നു. നസ്ളൻ അവതരിപ്പിക്കുന്ന ജോജോ എന്ന കഥാപാത്രത്തിന്റെ പൊടിക്കു മുകളിൽ നിൽക്കുന്ന ആളാണ് ഡിജെ. ഒരു വയസ് മൂത്ത കസിൻ ബ്രദർ ആണ് ജോജോക്ക് ഡിജെ. ഒരു കുഞ്ഞി ചേട്ടൻ പരിപാടി. അതു കിട്ടാൻ വേണ്ടി ശാരീരികമായി കുറെ തയാറെടുപ്പ് ആവശ്യമായി വന്നു. ഒരുപാട് സമയമതിന് ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങി പകുതിയായപ്പോൾ ഡിജെ എന്ന കഥാപാത്രത്തിൽ എത്തി. ഷോയുടെ ഭാഗമായി പുറത്തായിരുന്നതിനാൽ ഷൂട്ടിന്റെ തലേന്നാണ് നാട്ടിൽ വന്നത്. അതിനാൽ കഥാപാത്രത്തിന്റെ പിറകിലേക്ക് പോകാൻ കഴിഞ്ഞില്ല. ക്യാമറയുടെ മുൻപിൽ നിന്നു കുറച്ചുദിവസം കൊണ്ട് കഥാപാത്രമായി മാറാൻ സാധിച്ചു.
സിനിമയിലും കണ്ണട ധരിക്കണമെന്ന് സ്വയം എടുത്ത തീരുമാനമാണോ?
കോളേജിൽ പഠിക്കുന്ന സമയത്തും കണ്ണട ധരിക്കുമായിരുന്നു. യാത്രചെയ്യുമ്പോഴും ഷോയിലുമെല്ലാം കണ്ണട ധരിക്കാറുണ്ട്. അതു ഒരു സ്റ്റൈലായി മാറി. സിനിമയിലും അതു കൊണ്ടുവരാൻ റഹ്മാനിക്ക തന്നെ പറഞ്ഞു.എന്റെ മാത്രമല്ല, മറ്റു പലരുടെയും പേഴ്സണാലിറ്റിയെ ബന്ധപ്പെടുത്തിയാണ് അവരുടെ ക്യാരക്ടറും റഹ്മാനിക്ക കൊണ്ടുവന്നിരിക്കുന്നത്.
പാട്ട് കേൾക്കുന്നവരെ കീഴ്പ്പെടുത്തുന്ന ശബ്ദത്തിന് ഉടമയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ?
തിരിച്ചറിഞ്ഞതു മുതൽ ആണ് കരിയറിൽ വഴിത്തിരിവ് ഉണ്ടാവുന്നത്. സംസാരിക്കുമ്പോൾ ശബ്ദത്തിന്റെ ബേസ് അത്രമാത്രം തോന്നില്ല. എന്നാൽ മൈക്കിനു മുൻപിൽ നിന്നു സംസാരിക്കുമ്പോൾ തിരിച്ചറിയാൻ കഴിയുന്നു. നേരിട്ടു സംസാരിക്കുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും, 'ഉറക്കത്തിൽ നിന്ന് എഴുന്നേറ്റോ" എന്നു പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് ശബ്ദത്തിന്റെ ബേസ് തിരിച്ചറിയുന്നത്. സത്യത്തിൽ അതു തിരിച്ചറിഞ്ഞാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത്. ശബ്ദത്തെ ഒന്നുംകൂടി ഇരുത്തിക്കൊണ്ട് മൈക്കിനു മുൻപിൽ ജോലിചെയ്യുന്നു.
'ബല്ലാത്ത ജാതി" പോലെ കോമ്പോ മ്യൂസിക്ക് വീഡിയോ ഇനിയും ഉണ്ടാകുമോ?
നല്ല പ്രോജക്ട് വരികയാണെങ്കിൽ ചെയ്യും.ബല്ലാത്ത ജാതി നല്ല പ്രോഡക്ട് ആയിരിക്കുമെന്ന് ഡാബ്സിക്കും നീരജ് മാധവിനും എനിക്കും അറിയാമായിരിക്കും. എന്നാൽ ഇത്ര വലിയ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചതല്ല .ബല്ലാത്ത ജാതി എന്ന ട്രാക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ്.
അഭിനയവും കൂടെ കൂട്ടുകയാണോ?
ഉറപ്പായിട്ടും. രണ്ട് പ്ളാറ്റ്ഫോമിലും കാണും. രണ്ടും കലയാണ്. ഞാൻ എഴുതി ഒരു കല സൃഷ്ടിക്കുന്നു. മറ്റൊന്നു കലയുടെ ഭാഗമാകുന്നു എന്നതാണ് വ്യത്യാസം. രണ്ടും എനിക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. സിനിമയിലേക്ക് വരുമ്പോൾ എളുപ്പമാണ്. അതിന്റെ ഭാഗമായാൽ മതിയല്ലോ. തല അത്ര പുകയ്ക്കേണ്ട. പാട്ട് സൃഷ്ടിക്കുകയാണ് . നല്ല കഥാപാത്രവും, മ്യൂസിക് വീഡിയോയും വന്നാൽ ഇഷ്ടത്തോടെ ചെയ്യും. ചെയ്യാനാണ് ആഗ്രഹം. പ്രിൻസ് ജോയിയുടെ സിനിമയാണ് അടുത്തത്. എനിക്ക് ഇഷ്ടം തോന്നിയ കഥാപാത്രം. ആ കഥാപാത്രത്തിനും ഒരു സോളിഡ് സ്റ്റൈലുണ്ട്. റാപ്പ് യംഗ് സ്റ്റൈൽ കഥാപാത്രം തന്നെ ആ സിനിമയിലും.' ദിസ് ഈസ് ഗുഡ് " എന്നു തോന്നിയാൽ ഉറപ്പായും അതു ചെയ്യാൻ ശ്രമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |