എല്ലാമുണ്ടായിട്ടും ഒന്നുമില്ലെന്ന തിരിച്ചറിവുകളിൽ നീറുന്നവർ പൊട്ടിച്ചിരികളിലൂടെയും പൊട്ടിത്തെറിക്കാത്ത പിണക്കങ്ങളിലൂടെയും ജീവിതം വീണ്ടെടുക്കുമ്പോൾ പ്രാർത്ഥനയോടെ 'പുനർജന്മ"ത്തിന്റെ പൊരുളറിയുന്നു, നിറയെ 'കൊച്ചുകുട്ടികളുള്ള" കാലടിയിലെ വലിയ കുടുംബത്തിന്റെ കാരണവർ പി.എൻ. ശ്രീനിവാസൻ. വാർദ്ധക്യമെന്ന രണ്ടാം ബാല്യം ആസ്വദിക്കുന്നവരുടെ ലോകത്ത്എല്ലാ ദുഃഖങ്ങളും പടിക്കുപുറത്ത്. ഒറ്റപ്പെട്ടുപോയവരുടെ ഗുരു, വഴികാട്ടി, കളിക്കൂട്ടുകാരൻ, മകൻ എന്നിങ്ങനെ നിയോഗങ്ങളേറെ. ജീവിതത്തിൽ രണ്ടു 'ജന്മങ്ങൾ" ലഭിച്ച ഈ കർമ്മയോഗി കാഷായമണിയാതെ കാലത്തിനു മുന്നിൽ സഞ്ചരിക്കുന്നു.
കമ്മ്യൂണിസം തലയ്ക്കുപിടിച്ച നിഷേധിയായ ചുവപ്പൻ ചെറുപ്പക്കാരനിൽനിന്ന് അദ്ധ്യാത്മികതയുടെ പരമാനന്ദം നൽകുന്ന ശുഭ്രചിന്തകളിലേക്കു തീർത്ഥാടനം നടത്തിയ നെടുംകുന്നം സ്വദേശി ശ്രീനിവാസന് ശാന്തിമന്ത്രങ്ങൾ മുഴങ്ങുന്ന കാലടി സായി ശങ്കര ശാന്തികേന്ദ്രം എന്ന കുടുംബം സ്വപ്നസാഫല്യമാണ്. അറിയാത്ത വഴികളിലെ അപൂർവാനുഭവങ്ങൾക്കൊടുവിൽ കണ്ടെത്തിയ സത്യത്തിന്റെ സൗന്ദര്യം സൗരഭ്യം പരത്തുന്ന ഈ വലിയ ലോകത്ത് 130 അച്ഛനമ്മമാർ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പൊരുളറിയുന്നു.
ലോകം സഹതാപത്തോടെ നോക്കുന്ന സോറിയാസിസ് എന്ന രോഗമടക്കമുള്ള തിരിച്ചടികൾ നേരിട്ട ശ്രീനിവാസൻ മരണത്തിലേക്ക് എടുത്തുവച്ച കാലിൽ കാലം നമിക്കുമെന്ന് ആരും കരുതിയില്ല.
ബിസിനസിലെ നഷ്ടങ്ങളിൽ മുങ്ങിത്താഴ്ന്ന്, ഇനിയെന്ത് എന്നു ചിന്തിച്ചുകിടന്നപ്പോൾ സ്വപ്നത്തിലെത്തിയ അവ്യക്ത രൂപമാണ് ജീവിതം മാറ്റിമറിച്ചത്. സ്വപ്നങ്ങളിലോ പ്രാർത്ഥനകളിലോ വിശ്വാസമില്ലാതിരുന്നയാളെ, ക്ഷണിക്കാതെ കടന്നുവന്ന ആ രൂപം കൈപിടിച്ചുയർത്തി ഒരു യാത്രപോയി. ആകാശനീലിമയിലേക്കുയർന്ന് മേഘങ്ങൾക്കിടയിലൂടെയൊരു സ്വപ്നയാത്ര. താഴേക്കു നോക്കിയപ്പോൾ കുന്നുകളും നദികളും പിന്നിലേക്ക് ഓടിമറയുന്നതുകണ്ടു. ഒടുവിലെത്തിയത് വലിയൊരു മലയുടെ മുകളിൽ. അവിടെ നീലനിറമുള്ള പടുകൂറ്റൻ ഹനുമാൻ പ്രതിമയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും ചെറുപ്പം മുതൽ ഹനുമാനോട് എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു. ആ വിഗ്രഹത്തിൽ കെട്ടിപ്പിടിച്ചുനിന്നപ്പോൾ സ്വപ്നത്തിൽനിന്നുണർന്നു.
മനസിന്റെ ഭാരം ഇല്ലാതാക്കിയ ഈ സ്വപ്നദർശനത്തിനും അപ്പുറമായിരുന്നു പിറ്റേന്നുള്ള അനുഭവം. വീട്ടിൽനിന്ന് പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ അടുത്തസുഹൃത്തും ബാങ്ക് ഉദ്യോഗസ്ഥനുമായ വേണുഗോപാൽ കാണാനെത്തി. കറുകച്ചാൽ വരെ അത്യാവശ്യമായി പോകുകയാണെന്നും കൂടെ വരുന്നുണ്ടോയെന്നും ചോദിച്ചപ്പോൾ യാത്രയായി. പോകുന്നവഴി സമീപത്തുള്ള സത്യസായി സേവാസമിതി കേന്ദ്രത്തിൽ അദ്ദേഹം കയറിയെങ്കിലും ശ്രീനിവാസൻ ബൈക്കിനു സമീപംതന്നെ നിന്നു. അകത്തേക്കു നോക്കിയപ്പോൾ ദീപപ്രഭയിൽ ആറാടി നിൽക്കുന്ന സത്യസായിബാബയുടെ രൂപം കണ്ട് ഞെട്ടി. തലേന്നു സ്വപ്നത്തിൽവന്ന അതേരൂപം!. പുറത്തേക്കുവന്ന വേണുഗോപാലിനോട് ഈ വിവരം പറഞ്ഞപ്പോൾ, സായിഭക്തനായി മാറിയ നക്സലൈറ്റ് നേതാവ് ഫിലിപ്പ് എം. പ്രസാദ് രചിച്ച 'സത്യസായി ബാബ അവതാരമോ, മാന്ത്രികനോ" എന്ന പുസ്തകവും സായിബാബയുടെ ഫോട്ടോയും നൽകി. ചിത്രത്തിനു മുന്നിൽ വിളക്കുകൊളുത്തി പ്രാർത്ഥിച്ചാൽ ഏഴുദിവസത്തിനകം അനുഭവം ഉണ്ടാകുമെന്നും പറഞ്ഞു. പുട്ടപർത്തിയിൽ പോകണമെന്ന ആഗ്രഹമുണ്ടായെങ്കിലും കടുത്ത സാമ്പത്തിക പ്രശ്നം മൂലം അനുകൂല സാഹചര്യമായിരുന്നില്ല. കുറച്ചുപണം കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്ന ആഗ്രഹം ഭാര്യയോടു പറഞ്ഞു. പിറ്റേന്നു രാവിലെയുണ്ടായ അനുഭവം അദ്ഭുതകരമായിരുന്നു. വർഷങ്ങൾക്കു മുൻപ് ശ്രീനിവാസനിൽനിന്ന് വാങ്ങിയ ഒരു അലമാരയുടെ വിലയായ 5,000 രൂപ നൽകാൻ പഴയൊരു സുഹൃത്തെത്തി. ഒട്ടും വൈകിയില്ല, ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി പുട്ടപർത്തിക്കു പുറപ്പെട്ടു. യാത്രയുടെ ഓരോ ഘട്ടത്തിലും ബാബ കൂടെയുള്ളതായി അനുഭവപ്പെട്ടു. പ്രശാന്തിനിലയത്തിലെ ആദ്യദർശനത്തിൽ, ഒരു പുഞ്ചിരി സമ്മാനിച്ച് ബാബ കടന്നുപോയപ്പോൾ, ഭാരമൊഴിഞ്ഞ് മനസ് പാറിപ്പറന്നു. കുടുകുടെ ഒഴുകിയ കണ്ണീരിൽ മുങ്ങി എല്ലാം മറന്ന് എത്രനേരം കിടന്നുവെന്നു അറിഞ്ഞില്ല. അതൊരു പുനർജന്മമായിരുന്നു. ആശ്രമത്തിനു പുറത്ത്, അധികമാരും കടന്നുചെല്ലാത്ത വഴികളിലൂടെനടക്കുമ്പോൾ, നിറയെ പ്രതിമകളുള്ള ഒരു മേഖലയിലെത്തി. അവിടെ ഏറ്റവും പിന്നിലുള്ള വിഗ്രഹം കണ്ട് പൊട്ടിക്കരഞ്ഞ് വീണുപോയി. സ്വപ്നത്തിൽ കണ്ട ഹനുമാന്റെ അതേ വിഗ്രഹമായിരുന്നു അത്. ജീവിത യാത്ര ശരിയായ പാതയിലാണെന്നു ബോദ്ധ്യമായി.
അന്നും ഇന്നും സ്വപ്നദർശനങ്ങളിലൂടെ എല്ലാ സമസ്യകൾക്കുമുള്ള ഉത്തരങ്ങൾ നൽകുന്നു, സർവാഭീഷ്ടദായകനായ ശ്രീസത്യസായിബാബ.
പുട്ടപർത്തിയിൽനിന്ന് മടങ്ങിയശേഷവും പരീക്ഷണങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. സിഡ്കോയ്ക്ക് തടി ഉരുപ്പടികൾ വിതരണം ചെയ്യാൻ ലഭിച്ച കരാർ ആദ്യമൊക്കെ നല്ല നിലയിൽ പോയെങ്കിലും, സിഡ്കോ സാമ്പത്തിക പ്രതിസന്ധിയിലായതോടെ എല്ലാം അവസാനിച്ചു. ലക്ഷക്കണക്കിനു രൂപ കിട്ടാനുള്ളപ്പോൾ, ഹൈക്കോടതി അഭിഭാഷകനും സുഹൃത്തുമായ അഡ്വ. ജോസ് മാതിയേക്കൽ മുഖേന സിഡ്കോയ്ക്കെതിരെ കേസ് ഫയൽ ചെയ്ത് വീണ്ടും കുടുംബത്തോടൊപ്പം പുട്ടപർത്തിയിലേക്കു തിരിച്ചു. ദർശനവേളയിൽ സൂക്ഷിച്ചൊന്നു നോക്കിയശേഷം പുഞ്ചിരിയോടെ സായിബാബ കടന്നുപോയി. കുറച്ചുദിവസം അവിടെ തങ്ങിയശേഷം നാട്ടിലേക്കു മടങ്ങി. വീട്ടിലേക്കു പോകാൻ ധൈര്യമില്ലായിരുന്നു. ഒരു വഴിയും തെളിയാതിരുന്നപ്പോൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
എറണാകുളം ഷേണായീസ് തിയേറ്ററിനടുത്ത് ഇറങ്ങിയപ്പോൾ വരവേറ്റത് അടുത്തുള്ള ഓലക്കെട്ടിടത്തിലെ 'നാരായണ, ഭജോരെ, ഹരിനാരായണ ഭജോരെ" എന്നു തുടങ്ങുന്ന ഭജന. തുടർന്നു കേട്ട സത്സംഗത്തിൽ മുഴങ്ങിയ വാക്കുകൾ സായിബാബ തന്നോടായി പറയുന്നതാണെന്നു തോന്നി. 'നിനക്കുള്ളതെല്ലാം ഞാനെടുക്കും. നിന്നെ ഞാൻ ഒന്നുമില്ലാത്തവനും അപമാനിതനുമാക്കും. എന്നിട്ടും നീയെന്നെ കൈവിട്ടില്ലെങ്കിൽ നിന്നെ ഞാൻ രക്ഷപ്പെടുത്തും" എന്നായിരുന്നു അത്. ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മാറ്റി അവിടേക്കു ചെന്നു. വലിയൊരു ദൗത്യം കാത്തിരിപ്പുണ്ടായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ വാർഡ് ദത്തെടുത്ത് ഉച്ചക്കഞ്ഞി വിതരണം ചെയ്യാനുള്ള സായി സേവാസംഘടനയുടെ പദ്ധതിയിൽ സന്നദ്ധ പ്രവർത്തകനായി. ശ്രീനിവാസനും കുടുംബത്തിനും താമസിക്കാനുള്ള സൗകര്യം സംഘടന ഒരുക്കിക്കൊടുത്തു. ക്യാൻസർ വാർഡിലെ അനുഭവങ്ങൾ ജീവിതപാഠങ്ങളായിരുന്നു. വായിലും തൊണ്ടയിലുമൊക്കെ ക്യാൻസർ ബാധിച്ചവർ വിശപ്പുമൂലം കരയുന്നതും, ഒരു തുള്ളി വെള്ളം കൊടുത്താൽപോലും തീവ്രവേദനകൊണ്ട് പുളയുന്നതും കണ്ടു. തീരാവേദനകളുടെ ലോകത്ത് ഒരുപാട് മരണങ്ങൾക്കും സാക്ഷ്യം വഹിച്ചതോടെ സ്വന്തം ദു:ഖങ്ങൾ ഒന്നുമല്ലെന്നു തിരിച്ചറിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം ബോദ്ധ്യപ്പെട്ടതോടെ ജീവിതം പൂർണമായും അതിനായി നീക്കിവച്ചു. രോഗികൾക്കായി സർവമത പ്രാർത്ഥന നടത്തുക, വീടുകളിൽനിന്ന് ഭക്ഷണപ്പൊതികൾ ശേഖരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുക തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുത്തു. രാഷ്ട്രീയത്തിൽ മികച്ച സംഘാടകൻ ആയിരുന്നതിനാൽ കൂടുതൽ സൗകര്യമായി.
ഓരോ അനുഭവവും അദ്ഭുതകരം
പ്രശാന്തി നിലയത്തിൽ ഒരു വർഷത്തെ സേവനത്തിനുശേഷം തിരികെ നാട്ടിലെത്തിയപ്പോൾ സിഡ്കോയിൽനിന്ന് 12 ലക്ഷം രൂപ 20 ദിവസത്തിനകം കൈപ്പറ്റാനുള്ള ഹൈക്കോടതി ഉത്തരവുമായി അഡ്വ. ജോസ് മാതിയേക്കൽ കാത്തിരിക്കുകയായിരുന്നു. കിട്ടാനുള്ളത് 12 ലക്ഷം. കൊടുക്കാനുള്ളതും 12 ലക്ഷം.
വഴികൾ തെളിഞ്ഞു,
വരപ്രസാദമായി
ശ്രീനിവാസന്റെ സത്യസന്ധതയും ത്യാഗമനോഭാവവും തിരിച്ചറിഞ്ഞ സായി സേവാസംഘടനയുടെ പ്രവർത്തകർ കൂടുതൽ ദൗത്യങ്ങൾ ഏൽപിച്ചതോടെ അനുഗ്രഹങ്ങൾ തേടിയെത്തി. അങ്ങനെ സംഘടനയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫ. ഇ. മുകുന്ദൻ വലിയൊരു ചുമതല നൽകി- സായിബാബയുടെ 76ാം ജന്മദിനത്തോടനുബന്ധിച്ച് പുട്ടപർത്തിയിൽ സേവനപ്രവർത്തനങ്ങളിൽ പങ്കെടുക്കുക. സന്തോഷപൂർവം സ്വീകരിച്ച് യാത്രയായി. പ്രതിഫലം പ്രതീക്ഷിക്കാത്ത സേവനമാണ് സത്യത്തിലേക്ക് അടുക്കാനുള്ള എളുപ്പവഴിയെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
പുട്ടപർത്തിയിൽ എട്ടുദിവസത്തെ സേവനത്തിനെത്തിയ ശ്രീനിവാസന് ഗോഡൗണിന്റെ ചുമതലയായിരുന്നു. ഊണും ഉറക്കവുമില്ലാതെ സായിമന്ത്രങ്ങൾ ഉരുവിട്ട് ജോലിചെയ്യുന്നവന് വലിയൊരു അനുഗ്രഹം കിട്ടി -പ്രശാന്തിനിലയത്തിൽ ഒരു വർഷത്തെ സേവനം. ബുക്ക് സ്റ്റാളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും ഭാരിച്ച ഉത്തവാദിത്വങ്ങളുള്ള ദൗത്യം ഭഗവാന്റെ അനുഗ്രഹമായിരുന്നു. എളിമയാണ് ഏറ്റവും വലിയ ഔന്നത്യമെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ദിവസവും സായിദർശനവും ലഭിച്ചു. പൂർവജന്മ സുകൃതങ്ങളുടെ നാൾവഴികളിലേക്കും സ്വപ്നങ്ങളുടെ സുകൃത സന്ദേശങ്ങളിലേക്കും സായി കൂട്ടിക്കൊണ്ടുപോയി.
ഒരു വർഷത്തിനുശേഷം നാട്ടിലേക്കു മടങ്ങിയപ്പോൾ ഇനിയെന്ത് എന്ന ചിന്ത വീണ്ടും അലട്ടി. ആലുവയിലെ സത്യസായി പബ്ലിക്കേഷൻസ് ഓഫീസിലെത്തി പ്രൊഫ. ഇ. മുകുന്ദനോട് ചോദിച്ചു-ഇനി ഞാനെന്തു ചെയ്യണം?. ഉടനെത്തി ഉത്തരം-താമസിക്കാൻ മുകളിൽ സൗകര്യമുണ്ട്, സേവനം തുടരാം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ എന്തുചെയ്യുമെന്ന ഭാര്യയുടെ ചോദ്യത്തിനു മുന്നിൽ നിസ്സഹായനായപ്പോൾ ഉത്തരവുമായി സായി സ്വപ്നത്തിലെത്തി. ആദിശങ്കരന്റെ നാടായ കാലടിയിൽ ദീപങ്ങളുടെ ലോകം നിന്നെ കാത്തിരിക്കുന്നു എന്നായിരുന്നു ഉത്തരം. കാലടിയിൽ ചെറിയൊരു വീട് വാടകയ്ക്കെടുത്ത് സേവനം തുടർന്നു.
മായയുടെ ജീവിതപ്പോരാട്ടം
മറ്റുള്ളവർക്കുവേണ്ടി
ശ്രീനിവാസന്റെ ജീവിതസഖിയായ മായാദേവിക്കും ഇത് പുനർജന്മം. കഷ്ടിച്ച് മൂന്നുമാസം നീണ്ടുനിന്ന വിവാഹബന്ധത്തിനു ശേഷമായിരുന്നു പുതിയ നിയോഗം. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദമുള്ള മായാദേവി സായി ശങ്കരശാന്തികേന്ദ്രത്തിന്റെ ഡയറക്ടറും സായി കേശവത്തിന്റെ പൂർണചുമതലക്കാരിയുമാണ്. പാലക്കാട് പട്ടാമ്പി സ്വദേശിയും ചെന്നൈയിൽ ബിസിനസുകാരനുമായിരുന്ന ശ്രീധരൻ നായർ - പ്രേമകുമാരി ദമ്പതികളുടെ ഏകമകളാണ്. ബിസിനസ് തകർന്നതോടെ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. ഒടുവിൽ കാലടിയിലെ സായി ശങ്കര ശാന്തി കേന്ദ്രത്തെപ്പറ്റി കേട്ടറിഞ്ഞ് ഇവിടെ അഭയം തേടുകയായിരുന്നു. 2013ൽ ആയിരുന്നു അത്. എല്ലാ സങ്കടങ്ങളും ശ്രീനിവാസനോട് പറഞ്ഞപ്പോൾ, 80 പിന്നിട്ട മുത്തശ്ശിയുടെ ഉൾപ്പെടെ സംരക്ഷണം ഏറ്റെടുത്തു. ദുഖഭാരം അനുഭവിക്കുന്നവർക്കൊപ്പമുള്ള ജീവിതം ഒട്ടേറെ തിരിച്ചറിവുകൾ നൽകി. അവർക്ക് ആശ്വാസം പകർന്ന് സ്വന്തം വിഷമങ്ങൾ മറന്നു.
അന്ന് സായികേന്ദ്രത്തിലെ അന്തേവാസികളുടെ അടുക്കളയുടെ ചുമതല ശ്രീനിവാസന്റെ പ്രിയങ്കരനും വയോധികനുമായിരുന്ന കാലടി നീലീശ്വരത്തെ ശങ്കരൻ കുഞ്ഞിക്കായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ആ ചുമതല ഏറ്റെടുക്കേണ്ടിവന്നു. കേന്ദ്രത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലായിരുന്നു ശ്രീനിവാസനുമായുള്ള വിവാഹം. ശ്രീഹരി, ശ്രീ ഗണേശ്, ഹരിഗോവിന്ദ്, ഹരി ഗണേശ് എന്നീ നാല് സദ് പുത്രന്മാരോടൊപ്പമുള്ള ജീവിതയാത്ര സത്യസായി ബാബയുടെ സ്നേഹവും സേവനവും സ്വന്തം കർമ്മപഥത്തിലേയ്ക്ക് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സത്യസായി പ്രവർത്തനങ്ങളിൽ അർപ്പിച്ച് മുന്നോട്ട്.
നന്മയുടെ ദീപങ്ങൾ ഹൃദയങ്ങളിലേക്ക് പകർന്ന്
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ഭജന, സത്സംഗം, അന്നദാനം എന്നിങ്ങനെ ദൗത്യങ്ങളേറെയായിരുന്നു. ശ്രീശങ്കരാചാര്യരുടെ കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നൽകാനായത് കാലം ഏൽപ്പിച്ച വലിയ നിയോഗമായിരുന്നു. ജീർണാവസ്ഥയിലായ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് സ്വപ്നത്തിൽ സായിബാബ ഓർമ്മിപ്പിച്ചു. നാട്ടുകാർ സഹകരിക്കുന്നില്ലെന്നും എല്ലാവർക്കും ക്ഷേത്രഭരണം കൈയടക്കാനാണ് താത്പര്യമെന്നുമായിരുന്നു ഊരാൺമക്കാരുടെ പരാതി. ഭരണമൊന്നും വേണ്ടെന്നും ക്ഷേത്രം പുനരുദ്ധരിക്കാമെന്നും ഉറപ്പുനൽകി. സായിബാബയുടെ 75ാം പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പുനരുദ്ധാരണ പരിപാടിയിൽ 500ലേറെ സന്നദ്ധ പ്രവർത്തകർ അണിനിരന്നു. പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ നിലവിളക്കുകൾ ഉൾപ്പെടെ 76000 ദീപങ്ങൾ തെളിഞ്ഞതോടെ ക്ഷേത്രത്തിന്റെ നല്ല നാളുകൾ വരവായി. ഇന്ന് അയൽനാടുകളിൽനിന്നടക്കം ഭക്തജനങ്ങൾ ഇവിടെയെത്തുന്നു. ശ്രീനിവാസൻ കൈവച്ചിടത്തെല്ലാം ഐശ്വര്യത്തിന്റെ നക്ഷത്രദീപങ്ങൾ തെളിഞ്ഞു.
കാലടിയിലെ കാരുണ്യാമൃതം
2004ൽ കാലടി പൊലീസ് സ്റ്റേഷനു സമീപം വാടക കെട്ടിടത്തിലാണ് സായിശങ്കര ശാന്തികേന്ദ്രം പ്രവർത്തനമാരംഭിച്ചത്. 2016ൽ നാട്ടിലെ കുടുംബസ്വത്ത് വിറ്റ് പ്രകൃതി രമണീയമായ മാണിക്യമംഗലംചിറയുടെ തീരത്ത് മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിത് പ്രവർത്തനം തുടങ്ങി. 2018ൽ സായി ശങ്കരശാന്തികേന്ദ്രം ട്രസ്റ്റ് നിലവിൽ വന്നു. പിന്നീട് സായിമാധവവും, സായികേശവവും പ്രവർത്തനം തുടങ്ങി. പരിഹാരമില്ലാത്ത ഒരു പ്രശ്നവുമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ഇദ്ദേഹം, സങ്കടങ്ങളുടെ ഭാണ്ഡവുമായി വരുന്ന വയോധികരെ ഹൃദയത്തോടു ചേർത്തുനിറുത്തുന്നു.
ഇവർ പെൺമക്കളല്ല,
പ്രിയപ്പെട്ട 'പൊൻമക്കൾ"
എന്താണ് വനിതാശാക്തീകരണമെന്ന് സ്വന്തം സ്ഥാപനത്തിലൂടെ നിശബ്ദമായി പഠിപ്പിക്കുകയാണ് ശ്രീനിവാസൻ. സേവന-ഭരണനിർവഹണ മേഖലകളുടെ മുൻനിരയിൽ വനിതകൾ. മറവിരോഗം ബാധിച്ചവരെയടക്കം സ്വന്തം മാതാപിതാക്കളെപ്പോലെ ഇവർ പരിപാലിക്കുന്നു. പി.ആർ.ഒ ഡെൽന ജോസഫ്, സ്റ്റാഫ് നഴ്സായ ബിന്ദു ഉണ്ണികൃഷ്ണൻ (17 വർഷം ഇസ്രയേലിൽ സേവനം ചെയ്തിട്ടുള്ള ബിന്ദു രണ്ടുവർഷമായി സായികേന്ദ്രത്തിൽ), സാമൂഹ്യസേവനത്തിൽ ബിരുദാനന്തര ബിരുദമുള്ള അസിയ തോമസ്, (ഒരു വർഷമായി സായി കേന്ദ്രത്തിൽ), ജിനി പി.പൗലോസ് ( കെയർടേക്കറായി രണ്ടുവർഷം) എന്നിവർക്ക് സേവനം ജീവിതമാണ്. കൊച്ചുകുട്ടികളെപ്പോലെ വാശിപിടിക്കുകയും പിണങ്ങുകയും ചെയ്യുന്നവരെ ഇവർ പൊട്ടിച്ചിരിപ്പിക്കുന്നു. ശബ്ദമോ ഭാവമോ മാറാതെ 'ഞങ്ങളുണ്ട് കൂടെ" എന്ന് രാത്രിയും പകലും തെളിയിക്കുന്നു.
മികച്ച വിദ്യാഭ്യാസം നേടി യുവതലമുറ വിദേശ രാജ്യങ്ങളിൽ ചേക്കേറുമ്പോൾ, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് കൂട്ടിരിക്കാനാണ് ഇടുക്കി പടമുഖം സ്വദേശിയായ ഡെൽനയ്ക്ക് ഇഷ്ടം. എം.എസ്.ഡബ്ല്യു ബിരുദം നേടിയ ഡെൽനയ്ക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും ഈ അച്ഛനമ്മമാർക്കൊപ്പം സായിശങ്കര ശാന്തികേന്ദ്രത്തിൽ കഴിയാനാണിഷ്ടം. 2023 ഏപ്രിൽ 15ന് സായിശങ്കരത്തിന്റെ ഭാഗമായി.
ഇതൊരു വൃദ്ധസദനമല്ലെന്ന തിരിച്ചറിവാണ് അന്തേവാസികൾക്ക് നൽകുന്നത്. ഒരുപാട് ബന്ധുബലമുള്ള ഈ കൂട്ടുകുടുംബത്തിൽ എല്ലാമുണ്ട്. എല്ലാ സൗകര്യങ്ങളോടുംകൂടിയ മുറികൾ, വായിക്കാൻ വിശാലമായ ലൈബ്രറി, ഒത്തുകൂടാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമാണ് സായിശങ്കര ശാന്തികേന്ദ്രം. ജീവിതം ഈ അച്ഛനമ്മമാർക്ക് സമർപ്പിക്കാനാണ് ഡെൽനയുടെ തീരുമാനം. സായികേന്ദ്രത്തിൽ ഒരേമനസ്സോടെ പ്രവർത്തിക്കാൻ ജീവിത പങ്കാളിയായി മാണിക്യമംഗലംകാരനായ നെവിൻ ജോളിയേയും ഡെൽന കണ്ടെത്തിക്കഴിഞ്ഞു. വിവാഹം മേയ് 18ന് കാലടി കൊറ്റമം പള്ളിയിൽ നടക്കും.
കിടപ്പുരോഗികളുടെയും മറവി രോഗികളുടെയും ഉൾപ്പടെ കൈത്താങ്ങാണ് ഒക്കൽ സ്വദേശി ജിനി. മക്കൾ ഇല്ലാത്തവർ, മക്കൾ ഉപേക്ഷിച്ചവർ, ശാരീരിക അവശതകളുള്ളവർ എന്നിങ്ങനെ പ്രതീക്ഷകൾ നശിച്ചവരുടെ പ്രിയപ്പെട്ട മകൾ. പണമുണ്ടായിട്ടും പട്ടിണികിടക്കേണ്ടിവന്നവരും ഇവിടെയുണ്ട്. രക്തബന്ധങ്ങൾക്ക് ഒരർത്ഥവും ഇല്ലെന്നു തെളിയിക്കുന്ന കഥകൾ പങ്കുവയ്ക്കുന്ന ജിനിയുടെ കണ്ണുകൾ ഈറനണിയുന്നു. മൂന്ന് വർഷം മുമ്പാണ് ഈ സ്നേഹത്തണലിന്റെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |