SignIn
Kerala Kaumudi Online
Thursday, 15 May 2025 9.27 AM IST

ചെയ്യുന്നതിലേറെയും പ്രണയ വീഡിയോകൾ, 72കാരനും 65കാരിക്കും നിറയെ ആരാധകർ, സിനിമയെ വെല്ലുന്ന ജീവിതവുമായി 'അച്ഛാമാസ്സ്'

Increase Font Size Decrease Font Size Print Page

thulaseedharan

പൊതുവേ സോഷ്യൽ മീഡിയ യൂത്തൻമാർ കൈപ്പിടിയിലൊതുക്കി വച്ചിരിക്കുകയാണെന്ന ധാരണയാണ് എപ്പോഴുമുളളത്. എന്നാൽ ആ ധാരണ ഇൻസ്റ്റഗ്രാമിൽ നിറയെ ആരാധകരുളള 'അച്ഛാമാസ്സ്' എന്ന പേജിലേക്കെത്തുന്നതോടെ അവസാനിക്കും. 72കാരനായ തുളസീധരനും 65കാരിയായ രത്നമ്മയുമാണ് ഈ പേജിലെ താരങ്ങൾ. കൊല്ലം പുനലൂർ സ്വദേശികളായ ഇവർ ചെറുമക്കളായ അമൽ രാജിന്റെയും അഖിൽ രാജിന്റെയും സഹായത്തോടെയാണ് സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായി മാറിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം എട്ട് ലക്ഷം ഫോളോവേഴ്സാണ് ഇവർക്കുളളത്. അച്ഛാമാസ്സ് എന്ന ഇൻസ്റ്റഗ്രാം പേര് തന്നെ വേറിട്ടതാണ്. കഴിഞ്ഞ രണ്ട് വർഷമായി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന തുളസീധരന്റെയും രത്നമ്മയുടെയും വിവാഹവും ജീവിതവും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണെന്ന് അവർ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 50 വർഷമായി. തടിപ്പണിക്കാരനും ലോഡിംഗ് തൊഴിലാളിയുമായിരുന്ന തുളസീധരൻ 22-ാം വയസിലാണ് 17കാരിയായ രത്നമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.

family

50 വർഷങ്ങൾക്ക് മുൻപ് തെൻമലയിലെ മാമ്പഴത്തറ എന്ന സ്ഥലത്തേക്ക് ആറ് മാസത്തെ ജോലിക്കായി പോയപ്പോഴാണ് തുളസീധരൻ രത്നമ്മയെ കണ്ടത്. ലയത്തിൽ താമസിച്ചിരുന്ന രത്നമ്മയുടെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ആറ് മാസം കഴിഞ്ഞതോടെ ജോലി കഴിഞ്ഞ് മടങ്ങി വന്നപ്പോൾ തുളസീധരൻ രത്നമ്മയുടെ കൈയും പിടിച്ചു. രത്നമ്മയെ കട്ടോണ്ട് വരികയായിരുന്നുവെന്നാണ് തുളസീധരൻ ചിരിയോടെ പറഞ്ഞത്. പുനലൂരിലെ വീട്ടിൽ എത്തിപ്പോൾ അദ്ദേഹത്തിന് അൽപം പരിഭ്രമമുണ്ടായിരുന്നു. എന്നിരുന്നാലും രത്നമ്മയെ കുടുംബം ഇരുകൈയും നീട്ടി സ്വീകരിച്ചു. രത്നമ്മയെ സ്വന്തം വീട്ടിലാക്കി വീണ്ടും അടുത്ത സ്ഥലത്തേക്ക് ജോലിക്ക് പോയ തുളസീധരൻ ഒരാഴ്ച കഴിഞ്ഞാണ് മടങ്ങിയെത്തിയത്.

ഇതാണ് അവരുടെ ജീവിതം. അന്നുമുതലേ തുളസീധരൻ ലോഡിംഗ് തന്നെയായിരുന്നു ചെയ്തിരുന്നത്. 12 വർഷങ്ങൾക്ക് മുൻപ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തുളസീധരൻ ജോലി നിർത്തി. ഇതോടെയാണ് ചെറുമക്കളായ അമലും അഖിലും വീഡിയോ ചെയ്താലെന്തെന്ന് രത്നമ്മയോട് ചോദിച്ചത്. അങ്ങനെ ചെയ്ത ആദ്യ വീഡിയോ തന്നെ വൈറലായി. പിന്നാലെ തുളസീധരനും ഒപ്പം ചേർന്നു. ബ്രാൻഡ് പ്രമോഷനുകൾ ചെയ്യുന്നതിലൂടെ മികച്ച വരുമാനമാണ് ഇരുവരും സ്വന്തമാക്കുന്നത്. ചെയ്യുന്ന എല്ലാ ട്രെൻഡിംഗ് വീഡിയോകൾക്കും നിറയെ ആരാധകരാണുളളത്.

thulaseedharan

ചെയ്യുന്ന റീലുകളിലേറെയും പ്രണയ കണ്ടന്റുകളാണെന്ന് തുളസീധരൻ പറയുന്നു.പേജിൽ കൂടുതൽ റേറ്റിംഗ് ലഭിക്കുന്നതും പ്രണയവീഡിയോകൾക്കാണ്. ഇന്നത്തെ തലമുറ വിവാഹത്തോടും വിവാഹജീവിതത്തോടും അകൽച്ച കാണിക്കുന്നതായി തോന്നുന്നുണ്ട്. ഞങ്ങൾ 50 വർഷമായി ഒരുമിച്ച് ജീവിക്കുന്നു. ഇടയ്ക്ക് പിണക്കവും പ്രശ്നങ്ങളും ഉണ്ടാകുമെങ്കിലും അത് അധിക നേരം നീണ്ടുനിൽക്കില്ല. പിണങ്ങിയിരിക്കുന്ന സമയത്ത് കൊച്ചുമക്കൾ റീലുകൾ ചെയ്യാൻ വിളിക്കും. അതോടെ പിണക്കവും മാറും. പിണങ്ങിയത് എന്തിനാണെന്നുപോലും മറന്നുപോകും. മരണം വരെയും ഒരുമിച്ച് ജീവിക്കണമെന്നാണ്. കുടുംബ ജീവിതത്തിൽ ആത്മബന്ധത്തിന് വലിയ പ്രസക്തിയുണ്ട്. ഇപ്പോഴുളള തലമുറയ്ക്കും അതുണ്ടാകണം. എല്ലാവരും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് തുളസീധരൻ പറഞ്ഞു.

A post shared by Achamass (@_acha_mass)


സാധാരണക്കാരായി ജീവിച്ച ഞങ്ങളെ ഇപ്പോൾ ഒരുപാട് ആളുകൾ തിരിച്ചറിയുന്നുണ്ട്. എല്ലാവരും അച്ചാമ്മയെന്നും അച്ഛാച്ചൻ എന്നൊക്കെയാണ് വിളിക്കാറ്. വീഡിയോയും കണ്ടന്റും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം ചെയ്യുന്നത് കൊച്ചുമക്കളാണ്. പ്രായമേറിയിട്ടും മനസിൽ ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു. സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ വീഡിയോ കണ്ട് ഞങ്ങളെ പോലുളളവർ ഈ രംഗത്തേക്ക് കടന്നുവരണമെന്നതാണ് ആഗ്രഹമെന്ന് രത്നമ്മയും കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

rathnma

TAGS: SOCIAL MEDIA INFLUENCER, ACHAMASS, REELS, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.