ഇസ്‌ലാമാബാദ്: കാശ്‌മീർ പാകിസ്ഥാന്റെ പ്രധാന സിരകളിലൊന്നാണെന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ആസിം മുനീർ. പാകിസ്ഥാൻ ഇക്കാര്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1947ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും അദ്ദേഹം ന്യായീകരിച്ചു. പ്രവാസികളായ പാകിസ്ഥാനികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന്റെ അംബാസഡർമാരാണ് നിങ്ങൾ. വളരെ ഉയർന്ന ആശയത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്ന് നിങ്ങളെന്ന് മറക്കരുത്. നിങ്ങളുടെ മക്കളോട് പാകിസ്ഥാന്റെ കഥ പറയണം. നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് പൂർവികർ കരുതി. നമ്മുടെ സംസ്‌കാരം, പാരമ്പര്യം, ചിന്തകൾ തുടങ്ങിയവ വ്യത്യസ്തമാണ്. അതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഇന്ത്യയും പാകിസ്ഥാനും രണ്ട് രാജ്യങ്ങളാണ്, ഒന്നല്ല. അതുകൊണ്ടാണ് ഈ രാജ്യം നിർമിക്കാൻ നമ്മുടെ പൂർവ്വികർ കഷ്ടപ്പെട്ടത്. അതെങ്ങനെ സംരക്ഷിക്കണമെന്ന് നമുക്കറിയാം. പാകിസ്ഥാന്റെ ഈ കഥ നിങ്ങൾ മറക്കരുത്. തീവ്രവാദ പ്രവർത്തനങ്ങൾ മൂലം പാകിസ്ഥാന് നിക്ഷേപങ്ങൾ ലഭിക്കില്ലെന്നാണ് പലരും കരുതുന്നത്. രാജ്യത്തിന്റെ വിധി മാറ്റിമറിക്കാൻ തീവ്രവാദികൾക്ക് കഴിയുമെന്നാണോ നിങ്ങൾ കരുതുന്നത്? 1.3 ദശലക്ഷം വരുന്ന ഇന്ത്യൻ സൈന്യത്തിന്, അവർക്കുള്ള എല്ലാ സന്നാഹങ്ങളോടും കൂടി, നമ്മളെ ഭീഷണിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, ഈ തീവ്രവാദികൾക്ക് പാകിസ്ഥാന്റെ സായുധ സേനയെ കീഴ്പ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ തീവ്രവാദികളെ നമ്മൾ പരാജയപ്പെടുത്തും. പാകിസ്ഥാൻ വീഴില്ല. കാശ്‌മീരിന്റെ കാര്യത്തിൽ നമ്മുടെ നിലപാട് വ്യക്തമാണ്. അത് നമ്മുടെ ജുഗുലാർ സിരയാണ് (കഴുത്തിലെ പ്രധാന സിര). അതങ്ങനെ തന്നെയായിരിക്കും. കാശ്‌മീരി സഹോദരങ്ങളെ അവരുടെ പ്രതിസന്ധിയിൽ നമ്മൾ ഉപേക്ഷിക്കില്ല'- സൈനിക മേധാവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |