നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി അലോഷ്യസ് നടത്തിയ തുറന്നുപറച്ചിലുകൾ എല്ലാവരും കേൾക്കണമെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും നടി സ്വാസിക വിജയ്. പെൺകുട്ടികൾ ഒന്നും തുറന്നുപറയുന്നില്ല എന്നാണല്ലോ പറയാറുള്ളത്. ഇപ്പോൾ വിൻസി എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. താൻ ആ സെറ്റിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും നടി പറഞ്ഞു.വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് തനിക്ക് ഷൈനിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്നും സ്വാസിക പറഞ്ഞു.
'കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഷൈൻ. ഷൂട്ടിംഗിന് കൃത്യ സമയത്ത് തന്നെ എത്തുമായിരുന്നു. എല്ലാം നന്നായി ചെയ്യും. ചിത്രീകരണത്തിലുടനീളം ഷൈൻ നന്നായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ ആ സിനിമ പൂർത്തിയാക്കാനായത്. ആ സിനിമ സെറ്റിൽ മാത്രമാണോ അങ്ങനെ എന്നറിയില്ല. ഷൈനിന്റെ ഭാഗത്ത് നിന്ന് വ്യക്തിപരമായി ഇതുവരെ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് എല്ലായിടത്തും അങ്ങനെ ആയിരിക്കും എന്ന് പറയാനാവില്ലല്ലോ എന്നും സ്വാസിക പറയുന്നു.
ജോലി സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. അങ്ങനെ ഒന്ന് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അത് ബുദ്ധിമുട്ടാണ്. നിർമ്മാതാക്കളുടെ സംഘടന, സംവിധായകർ തുടങ്ങിയവർ ഇങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം. പരാതികൾ ഉയരുകയാണെങ്കിൽ പൊലീസ് നടപടിയടക്കം വേണമെന്നും സ്വാസിക കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |