ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്കിടെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പരിശീലകൻ ഗൗതം ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിലുള്ള മൂന്നുപേരെ ബിസിസിഐ പുറത്താക്കാനൊരുങ്ങുന്നതായി 'ദൈനിക് ജാഗ്രനാണ്' റിപ്പോർട്ട് ചെയ്‌തത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരെ പുറത്താക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ബോർഡർ ഗവാസ്‌കർ ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഡ്രസിംഗ് റൂമിലെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്‌ടൻ സ്ഥാനത്തിന് ഒരു താരം താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പരിശീലകൻ ഗൗതം ഗംഭീർ, സർഫറാസ് ഖാനെ കുറ്റപ്പെടുത്തിയതായും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കർശന നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ ഉൾപ്പടെ ബിസിസിഐ പുറത്താക്കുമെന്നാണ് റിപ്പോർട്ട്. അഭിഷേക് ടീമിനൊപ്പം ചേർന്നിട്ട് എട്ട് മാസം മാത്രമേ ആകുന്നുള്ളു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, മൂന്ന് വർഷത്തിലധികമായി ടീമിൽ തുടരുന്ന സപ്പോർട്ട് സ്റ്റാഫുകളെ പുറത്താക്കാൻ ബിസിസിഐ നീക്കം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ നോട്ടീസയച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ആ പശ്ചാത്തലത്തിൽ ടീമിനൊപ്പം മൂന്ന് വർഷമായുള്ള ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരും പുറത്തായേക്കും. ഇക്കാര്യങ്ങൾ സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |