തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെ വീണ്ടും വിപ്ളവ ഗാനം ആലപിച്ച് ഗസൽ ഗായകൻ അലോഷി. ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസൽ പരിപാടിക്കിടെയായിരുന്നു വിപ്ളവ ഗാനം ആലപിച്ചത്. തുടർന്ന് സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആറ്റിങ്ങൽ പൊലീസിനും റൂറൽ എസ്‌പിക്കും പരാതി നൽകി.
കഴിഞ്ഞമാസം കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്. ഈ കേസ് നിലനിൽക്കവെയാണ് വീണ്ടും ഗാനം ആലപിച്ചത്.
സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണെന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവൃത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |