തിരുവനന്തപുരം: ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ തോക്കുകൾ വാങ്ങാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാന പൊലീസ് സേനയ്ക്ക് വേണ്ടി 250 എകെ 203 തോക്കുകൾ വാങ്ങാനാണ് നീക്കം. 2.5 കോടിയുടെ ഇടപാടാണിത്. കേരള പൊലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കുള്ള പഴയ തോക്കുകൾ മാറ്റി കൂടുതൽ കൃത്യതയുള്ള ആയുധങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
മാർച്ച് 31ന് ആണ് തോക്കുകൾ വാങ്ങാനുള്ള ടെൻഡർ വന്നത്. ഇന്ത്യയിൽ ഈ തോക്കുകൾ നിർമ്മിക്കുന്നത് ഐആർആർപിഎൽ (ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്) എന്ന ഒരു കമ്പനി മാത്രമേ ഉള്ളൂ. ടെൻഡറിൽ പങ്കെടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യ- റഷ്യ സംയുക്തമായി അമേത്തിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ- റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.
ഈ ഇടപാട് നടന്നാൽ എകെ 203 തോക്കുകൾ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായി കേരള പൊലീസ് മാറും. നിലവിൽ കേരള പൊലീസിന്റെ കൈവശം എകെ 47, ഇൻസാസ്, ജർമ്മൻ കമ്പനിയായ ഹൈക്കർ ആൻഡ് കോഷിന്റെ എംപി 5 എന്നീ തോക്കുകളാണുള്ളത്. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും കേരള പൊലീസ് കൈവശമുണ്ട്.
ഇന്ത്യയിൽ നിലവിൽ സൈന്യം മാത്രമാണ് എകെ 203 തോക്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ സൈന്യത്തിന്റെ കൈവശം ഒരു ലക്ഷത്തോളം തോക്കുകളാണുള്ളത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |