ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളമാണെന്ന് ആവർത്തിക്കേണ്ടതില്ലല്ലോ. കൊവിഡാനന്തരം ലോകരാജ്യങ്ങളിൽ ആയുർവേദത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും കേരളത്തിൽ ഔഷധസസ്യങ്ങളുടെ ലഭ്യത കുറയുന്നു എന്ന വസ്തുത കണ്ടിട്ടും കേട്ടിട്ടും യാതൊരു പ്രതികരണവുമുണ്ടാകുന്നില്ല. കേരളത്തിൽ 750 കോടിയുടെ ഔഷധസസ്യങ്ങൾ ആവശ്യമാണ്. പക്ഷേ, 50 കോടിയുടെ സസ്യങ്ങൾ മാത്രമാണ് കർഷകരിൽ നിന്നു ലഭിക്കുന്നതെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
അടുത്ത ഏഴുവർഷംകൊണ്ട് ഇന്ത്യൻ ആയുർവേദ വിപണി മൂന്നുലക്ഷം കോടിയിലേക്ക് കുതിക്കുമെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിനിടയിലാണ് കേരളത്തിൽ ഔഷധസസ്യങ്ങൾ കിട്ടാത്തതിനാൽ മരുന്നു നിർമ്മാണം തളർച്ചയിലാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സസ്യങ്ങളുടെ ലഭ്യത കുറഞ്ഞു വരികയാണ്. ഔഷധസസ്യ കൃഷിക്ക് സഹായവും സബ്‌സിഡിയും ലഭിക്കാത്തതാണ് പ്രധാനകാരണം. പൂർണമായും നശിപ്പിക്കുന്ന രീതിയിലുള്ള വിളവെടുപ്പും കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയായി. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ്, കൃഷി, ആയുഷ് വകുപ്പുകൾ, ആയുർവേദ ഔഷധ നിർമ്മാതാക്കൾ, കർഷകർ എന്നിവരുടെ കൂട്ടായ്മയിലൂടെ ഔഷധ സസ്യക്കൃഷി വിജയകരമാക്കാൻ കഴിയുമെങ്കിലും അതിനുള്ള നടപടികളും നടപ്പിലാകുന്നില്ല.
ഔഷധസസ്യങ്ങൾ 50% കുറഞ്ഞു
കേരളത്തിൽ ഔഷധ സസ്യങ്ങളുടെ ലഭ്യത 50 ശതമാനം കുറഞ്ഞു. 10-15 വർഷത്തിനുള്ളിൽ ഭൂരിഭാഗം സസ്യങ്ങളും ലഭ്യമല്ലാതാകുമെന്ന ആശങ്ക വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക), ആര്യവേപ്പ്, ഇരട്ടിമധുരം, ചിറ്റമൃത്, ശതാവരി, ബ്രഹ്മി, തുളസി, അശ്വഗന്ധ തുടങ്ങി കയറ്റുമതി വിപണിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഔഷധ സസ്യങ്ങൾ തരംതിരിച്ച് കൃഷി ചെയ്യുന്നത് ഗുണകരമാണെങ്കിലും അതിനുള്ള സൗകര്യം ഒരുക്കുന്നില്ല. സുസ്ഥിര കൃഷിരീതികളും ബോധവത്ക്കരണ പരിപാടികളും തുടർപരിശീലനങ്ങളും പദ്ധതികളുമുണ്ടായില്ല. നിലവിൽ കേരളത്തിന് 3000 കോടിയുടെ ആയുർവേദ വിപണിയുണ്ട്. ഔഷധസസ്യകൃഷി വ്യാപകമാക്കിയാൽ പത്തു വർഷത്തിനുള്ളിൽ ഇത് 4000 കോടിയായി വർദ്ധിപ്പിക്കാൻ കഴിയും. ഇതിൽ, മറ്റ് അസംസ്കൃത വസ്തുക്കളായ എണ്ണ, വെളിച്ചെണ്ണ, ആവണക്കെണ്ണ, നെയ്യ്, പഞ്ചസാര, തേൻ, പാൽ, ശർക്കര, കൽക്കണ്ടം എന്നിവയ്ക്ക് മാത്രമായി ഏകദേശം 1600 കോടിയുടെ സംഭരണവും ഉൾപ്പെടുന്നു.
കേരളത്തിൽ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യ ഇനങ്ങൾ 960 ആണ്. അത്രമാത്രം സസ്യസമ്പന്നമാണ് കേരളം. പക്ഷേ, കൃഷി ചെയ്ത് ആവശ്യമുളള ഔഷധസസ്യങ്ങൾ നട്ടുവളർത്താൻ തയ്യാറാകുന്നില്ലെന്ന് മാത്രം. ഔഷധസസ്യങ്ങളുടെ നിലനിൽപ്പിനായി ജനകീയ കൂട്ടായ്മകൾ വളർന്നു വന്നില്ലെങ്കിൽ സാമ്പത്തികമായി മാത്രമല്ല പൊതുജനാരോഗ്യ സംരക്ഷണത്തിലും തിരിച്ചടി നേരിടുമെന്ന് ആയുർവേദ മെഡിസിൻ മാനുഫാക്‌ചേറഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ പറയുന്നു.
കുടുംബശ്രീയുടെ നിർണായക പങ്ക്
കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്കാണ് ഇക്കാര്യത്തിൽ നിർണ്ണായകപങ്ക് വഹിക്കാൻ കഴിയുക. തൃശൂരിൽ ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി 62.65 ഏക്കറിൽ കുടുംബശ്രീ വിഷുവിന് വിളയിച്ചത് 150 ടൺ കണി വെള്ളരിയായിരുന്നു. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ജില്ലയിൽ മാത്രം 101 വിഷു വിപണന മേളകളും ഒരുക്കി. കണിവെളളരി, തണ്ണിമത്തൻ കൃഷികളിലാണ് ഇക്കുറി കുടുംബശ്രീ വേരുറപ്പിച്ചത്. പോയവർഷങ്ങളേക്കാൾ വിളവ് കൂടുകയും ചെയ്തു. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വെജിറ്റബിൾ കിയോസ്‌കുകളും പഞ്ചായത്തുകളിൽ തുടങ്ങിയിരുന്നു. ജെ.എൽ.ജികളിൽ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികൾ പുഴയ്ക്കൽ ബ്ലോക്കിലെ അഗ്രി കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസിന്റെ സഹകരണത്തോടെ സംഭരിച്ചാണ് വെജിറ്റബിൾ കിയോസ്‌ക് വഴി വിതരണം ചെയ്യുന്നത്.
കുടുംബശ്രീ കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങളും കിയോസ്‌ക് വഴി ജനങ്ങൾക്ക് ലഭ്യമാകും. ഇതുപോലെ ഔഷധസസ്യങ്ങളും വ്യാപകമായി കൃഷി ചെയ്ത് ഔഷധ നിർമ്മാതാക്കൾക്ക് നൽകാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. അടുത്ത വർഷവും ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൂടുതൽ ജെ.എൽ.ജി ഗ്രൂപ്പുകൾ കൃഷി ചെയ്യുന്നതിന് സി.ഡി.എസുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു.സലിൽ പറയുന്നു.
വനമേഖലകളിലും സാദ്ധ്യതകൾ
വനമേഖലകൾ ഔഷധസമ്പന്നമായതുകൊണ്ടു തന്നെ ആദിവാസി ജനവിഭാഗങ്ങളെ ഉപയോഗിച്ച് ഔഷധ സസ്യങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിയും. ആദിവാസി ഉന്നതികളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ വരെ ഡിമാൻഡ് കൂടി വരുന്ന കാലമാണിത്. ഈയിടെയാണ് കേരളത്തിലെ ആദിവാസി ഉന്നതികളിലെ തനത് ഉത്പന്നമായ കണ്ണാടിപ്പായ ഭൗമസൂചിക പദവി നേടിയത്. ഭൗമസൂചിക പദവി ലഭിച്ചതോടെ വിദേശ മാർക്കറ്റുകളടക്കം ലക്ഷ്യമിട്ട് ആദിവാസി ഉന്നതികളിൽ നിർമ്മാണം വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. ഇത് ആദിവാസികളുടെ വരുമാനവും കൂട്ടും.
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെ.എഫ്.ആർ.ഐ) മുൻ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥിന്റെയും പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.വി. രഘുവിന്റെയും പരിശ്രമവും കണ്ണാടിപ്പായയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാൻ തുണയായി. ആദിവാസി ഉത്പന്നത്തിന് ഭൗമസൂചികാ പദവി ലഭിക്കുന്നത് ആദ്യമാണ്. ഇനി കണ്ണാടിപ്പായയ്ക്ക് വിപണിവില കൂടുമെന്നും വലിയ സ്വീകാര്യതയുണ്ടാകുമെന്നും കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ പറയുന്നു. എന്തായാലും ഔഷധസമ്പന്നമായ കാടിനേയും നാടിനേയും ഇനിയും ചേർത്തുപിടിച്ചില്ലെങ്കിൽ സമീപകാലത്ത് തന്നെ വലിയ വില കൊടുക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |