ആലപ്പുഴ: നാലു മാസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ ലക്ഷ്യമിട്ട് അന്തിമഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ (എ.സി റോഡ്) അപകടങ്ങൾ പതിവായി. പുനർനിർമ്മാണം ആരംഭിച്ച ശേഷം റോഡിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് 24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്. വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് റോഡിനെ രക്ഷിക്കാൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണം. 880.72 കോടി രൂപയാണ് നിർമ്മാണച്ചെലവ്. മൂന്നോനാലോ മാസത്തിനുള്ളിൽ തന്നെ റോഡ് പൂർണമായും തുറന്നു നൽകാൻ ലക്ഷ്യമിട്ടാണ് നിർമ്മാണജോലികൾ അതിവേഗം പുരോഗമിക്കുന്നത്.
നിലവിലുണ്ടായിരുന്ന പാലങ്ങളുടെ വീതികൂട്ടിയാണ് നിർമ്മിച്ചത്. പള്ളാത്തുരുത്തി വലിയ പാലത്തിന്റെ സമാന്തരപാലം നിർമ്മാണം 70 ശതമാനം പൂർത്തിയായി. അഞ്ച് സെമി എലിവേറ്റഡ് ഫ്‌ളൈഓവറുകറും(ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുണ്ട്. 14 ചെറിയ പാലങ്ങളുടെ പുനർനിർമ്മാണവും മൂന്ന് കോസ് വേകളുടെ നിർമ്മാണവും പൂർത്തിയാക്കി. 7കി.മീ ഭൂമി നിരപ്പാക്കൽ പ്രവൃത്തികളിൽ 99ശതമാനം പൂർത്തിയായി.
അപകടങ്ങൾ പതിവായ കിടങ്ങറ പാലത്തിന് പടിഞ്ഞാറ് ഭാഗം മുതൽ വേഴപ്ര ടൈറ്റാനിക് പാലം വരെ റോഡിൽ വേഗനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യം ശക്തമാണ്. റോഡിന്റെ എരുവശത്തും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് രാത്രികാല അപകടങ്ങൾക്ക് കാരണമാകുന്നു.
അപകടത്തിലേക്ക് നയിക്കുന്നത്
വാഹനങ്ങളുടെ അമിതവേഗതയും നിർമ്മാണത്തിലെ പിഴവും
പലഭാഗങ്ങളിലും ആവശ്യമായ വീതിയിയില്ല
ബസ് ബേകളും പാർക്കിംഗ് സൗകര്യവും ഇല്ല
അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ നിരീക്ഷണ സ്ഥാപിക്കുകയും പൊലീസ് പട്രോളിംഗ് ആരംഭിക്കുകയും ചെയ്യണം.
- പ്രസാദ്, കുട്ടനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |