ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല . 2015 ജനുവരി 31 നായിരുന്നു ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. നായകനായി അഭിനയിച്ച ഇതിഹാസ എന്ന ചിത്രം സൂപ്പർ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു അപ്പോൾ. മലയാള സിനിമയൊന്നാകെ ഞെട്ടിച്ച വാർത്തയായിരുന്നു അത്. 22 ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് ഷൈനിനെയും സംഘത്തെയും പൊലീസ് പിടികൂടിയത്. എന്നാൽ വേണ്ടത്ര തെളിവില്ലെന്ന കാരണത്താൽ വർഷങ്ങൾക്കുശേഷം കേസ് തള്ളിപ്പോയി. എന്നും വിവാദങ്ങളുടെ ഭാഗമായിരുന്നു ഷൈൻ . സംവിധായകൻ കമലിന്റെ ശിഷ്യനായ ഷൈൻ ടോം ചാക്കോ ഗദ്ദാമ സിനിമയിലൂടെയാണ് അഭിനയ അരങ്ങേറ്റം നടത്തുന്നത്.
കഴിഞ്ഞ നവംബറിൽ ചിത്രീകരിച്ച സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം നടപടികളെ തുടർന്നാണ് ഷൈനിന് എതിരെ താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിൻസി അലോഷ്യസ് പരാതി നൽകിയത്. ഇതിനു പിന്നാലെ ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷൈൻ ഓടി രക്ഷപ്പെടുന്ന സി സി ടി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂർ മുൻപ് ഷൈൻ വിൻസിയുടെ ഇൻസ്റ്റ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമാ സെറ്റിൽ ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിയെന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിൻസി പറഞ്ഞതുമായി ബന്ധപ്പെട്ട വാർത്തയാണ് ഷൈൻ സ്റ്റോറിയാക്കിയിരിക്കുന്നത്. ഈ സ്റ്റോറി രാത്രി പത്തു മണിക്കാണ് പോസ്റ്റ് ചെയ്തത്. 10.58 നാണ് ഷൈൻ ഇറങ്ങിയോടിയതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിൻസി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല . പിന്നീട് വിൻസി നൽകിയ പരാതി പുറത്തു വരികയും നടൻ ഷൈൻ ടോം ചാക്കോയാണെന്ന് പരസ്യമാകുകയും ചെയ്തു.
നടന്റെയും സിനിമയുടെയും പേര് പുറത്തു പറയരുതെന്നും താൻ പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിൻസി രൂക്ഷമായി പ്രതികരിച്ചു. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീണ അവസ്ഥയാണ്. ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയും ഞാൻ ഒറ്റയ്ക്ക് മുന്നോട്ട് പോകും. ആരുടെയും സഹായം വേണ്ട. ഇനി ഒരു എംപവർമെന്റിനും ഞാൻ ഇല്ല. എനിക്ക് മതിയായി. വിൻസിയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |