വൈവിദ്ധ്യമായ പാക്കേജുകളുമായി ടൂർ കമ്പനികൾ
തിരുവനന്തപുരം: ആത്മീയ ടൂറിസം രംഗത്ത് മലയാളികൾ സജീവമാകുന്നു. രണ്ട് വർഷത്തിനിടെ മതപരവും ആത്മീയവുമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായി മലയാളികൾ നടത്തിയ തിരച്ചിലുകളിൽ 97 ശതമാനം വർദ്ധനയുണ്ടെന്ന് ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രായാഗ് രാജിലെ മഹാകുംഭ മേളയിലും മലയാളികളുടെ പങ്കാളിത്തം ഏറെയായിരുന്നു.
വിമാനത്തിലും ട്രെയിനിലും ബസിലും മുതൽ ബൈക്കിൽ വരെ യാത്ര ചെയ്താണ് മലയാളികൾ കുംഭമേളയ്ക്കെത്തിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലും മലയാളി പങ്കാളിത്തം ഏറെയായിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ 2023ൽ അയോദ്ധ്യയെ കുറിച്ചുള്ള തിരച്ചിലുകൾ കുത്തനെ ഉയർന്നു. ഇക്കാലയളവിൽ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഉജ്ജയനി, ബദരീനാഥ് എന്നിവിടങ്ങളിലേക്കും യാത്രക്കാർ കൂടുകയാണ്. കേരളത്തിൽ നിന്നുള്ള ടൂറിസം സ്ഥാപനങ്ങളും കുംഭമേളയ്ക്കായി പാക്കേജുകൾ ഒരുക്കിയിരുന്നു. ഉത്തേരേന്ത്യയിലെ അഖാഡകൾ പോലെയുള്ള ആത്മീയ സംഘങ്ങളുടെ സഹായത്തോടെയാണ് ഇത് ചെയ്തത്. തീർത്ഥാടകർക്ക് പുറമേ ട്രാവൽ വ്‌ളോഗുകൾ ചെയ്യുന്നവരും ഇത്തരം പാക്കേജുകൾ ഉപയോഗപ്പെടുത്തി.
ആത്മീയ ടൂറിസം പ്രോത്സാഹിപ്പിച്ച് കേന്ദ്ര സർക്കാർ
സ്വദേശ് ദർശൻ പദ്ധതിയിലൂടെ കേരളത്തിൽ സ്പിരിച്വൽ സർക്യൂട്ട് നിർമ്മിക്കുന്നതിന് 85.23 കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകി. എല്ലാ ജില്ലകളിലെയും 133 തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സ്പിരിച്വൽ സർക്യൂട്ട് . പ്രസാദ് പദ്ധതിക്ക് കീഴിൽ ശബരിമല-എരുമേലി-പമ്പ-സന്നിധാനം ആത്മീയ സർക്യൂട്ട് വികസിപ്പിക്കുന്നതിനായി 2016-17 കാലയളവിൽ 46.54 കോടി രൂപ അനുവദിച്ചിരുന്നു. ആറന്മുള, ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രങ്ങളുടെ വികസനത്തിനായും ഇതേ കാലയളവിൽ 78.08 കോടി രൂപയും അനുവദിച്ചിരുന്നു. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവയ്ക്കായും 66.42 കോടി രൂപയും നൽകിയിരുന്നു. പ്രസാദ് സ്‌കീമിന് കീഴിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസനത്തിന് 45.19 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |