നാലാം ദിവസവും നിക്ഷേപകർക്ക് മികച്ച നേട്ടം
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾ അവഗണിച്ച് തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി മുന്നേറി. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തിനിടെയിലും ഇന്ത്യൻ സാമ്പത്തിക വളർച്ച മികച്ച വളർച്ച നേടുമെന്ന വിലയിരുത്തലാണ് വിപണിക്ക് കരുത്തായത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,508.91 പോയിന്റ് കുതിച്ച് 78,553.20ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 414.45 പോയിന്റ് നേട്ടവുമായി 23,851.65ൽ എത്തി. ഏപ്രിൽ മൂന്നിന് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ നഷ്‌ടത്തിൽ നിന്ന് പൂർണമായി കരകയറി പുതിയ നേട്ടമുണ്ടാക്കിയ ലോകത്തിലെ ഏക ഓഹരി വിപണി ഇന്ത്യയാണ്. റിലയൻസ് ഇൻഡസ്ട്രീസും ഭാരതി എയർടെല്ലുമാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഹ്രസ്വകാലത്തെ ഇടവേളയ്‌ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും സജീവമായതാണ് മുന്നേറ്റത്തിന് സഹായകമായത്.
അമേരിക്കയുടെ വിശ്വസ്ഥ പങ്കാളിയാകാൻ ഇന്ത്യ
വ്യാപാര രംഗത്തെ അമേരിക്കയുടെ ഏറ്റവുമടുത്ത പങ്കാളിയായി ഇന്ത്യ മാറുന്നു. യു.കെ. ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ നാല് രാജ്യങ്ങളുമായി അടിയന്തരമായി വ്യാപാര കരാർ ഒപ്പുവക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ചൈനയ്ക്ക് ബദലായി ഏഷ്യയിലെ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തുന്നത്.
വിദേശ നിക്ഷേപ ഒഴുക്ക് ശക്തം
വിപുലമായ ആഭ്യന്തര വിപണിയുടെ കരുത്തിൽ ഉപഭോഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികളിലേക്ക് പണമൊഴുക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം 10,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ലോകം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങിയാലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കോട്ടമുണ്ടാകില്ലെന്ന വിലയിരുത്തലാണ് വിപണിക്ക് നേട്ടമായത്.
രൂപയ്ക്കും മികച്ച നേട്ടം
വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ആഗോള വിപണിയിലെ ഡോളറിന്റെ ദൗർബല്യവും രൂപയ്‌ക്ക് കരുത്താകുന്നു. ഒരു മാസത്തിനിടെയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തോടെയാണ് രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. രൂപയുടെ മൂല്യം 30 പൈസയുടെ നേട്ടവുമായി 85.36ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |