വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതിന് ഹാർവർഡ് സർവകലാശാലയ്ക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് സർക്കാർ. വിദ്യാർത്ഥി വിസയിലെത്തിയ ചില വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചതുപോലെ കൈമാറിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സർവകലാശാലയോട് വ്യക്തമാക്കി. ഹാർവർഡിന് നൽകിയിരുന്ന 27 ലക്ഷം ഡോളറിലേറെ വരുന്ന രണ്ട് ഗ്രാന്റുകൾ നിറുത്തിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. വിദേശ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള 'നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രവർത്തനങ്ങൾ" സംബന്ധിച്ച വിവരങ്ങൾ 30നകം കൈമാറണമെന്ന് ക്രിസ്റ്റി ഹാർവർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്. പാലിച്ചില്ലെങ്കിൽ ഹാർവർഡിന് ഇനിമുതൽ വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് ക്രിസ്റ്റി വ്യക്തമാക്കി.
നിയമം അനുസരിക്കുമെന്ന് ഹാർവർഡ് വക്താവ് പ്രതികരിച്ചു. എന്നാൽ, സർവകലാശാലയുടെ സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനോ ഭരണഘടനാപരമായ അവകാശങ്ങൾ വിട്ടുകൊടുക്കാനോ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി. ഹാർവർഡ് സർവകലാശാലയ്ക്കുള്ള ഫെഡറൽ തലത്തിലുള്ള പ്രതിവർഷ സാമ്പത്തിക സഹായമായ 220 കോടി ഡോളർ നേരത്തെ മരവിപ്പിച്ചിരുന്നു. ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനായി ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങൾ ഹാർവർഡ് തള്ളിയതാണ് സർക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഹാർവർഡിനുള്ള നികുതി ഇളവ് റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ജൂത വിരുദ്ധത ഇല്ലാതാക്കാൻ, സർവകലാശാലയുടെ ഭരണ-പ്രവേശന രീതികളിൽ മാറ്റം വരുത്തണമെന്നും വിദേശ വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ പരിശോധനകൾക്ക് ഫെഡറൽ ഏജൻസികളുമായി സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ബൈഡൻ ഭരണകൂടത്തിന്റെ അവസാന നാളുകളിൽ ഹാർവർഡ് അടക്കം സർവകലാശാലകളിൽ ഗാസ യുദ്ധത്തിന്റെ പേരിൽ യു.എസിനും ഇസ്രയേലിനും എതിരെ പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. ഇവ ജൂത വിരുദ്ധമാണെന്ന് ട്രംപ് പറയുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നൂറുകണക്കിന് വിദേശ വിദ്യാർത്ഥികളുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |