തൃശൂര്‍: പൊലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചത് അനുസരിച്ച് ഷൈന്‍ ടോം ചാക്കോ ശനിയാഴ്ച വൈകുന്നേരം പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് പിതാവ്. എറണാകുളത്തെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് മകനെ വിളിച്ചുവരുത്തുന്നതെന്നും സി.പി ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ് നോട്ടീസ് നല്‍കിയത്.
ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സിപി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.
'സര്‍ക്കാര്‍ നോട്ടീസ് അയച്ചാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചുള്ള നോട്ടീസാണ് തന്നിട്ടുള്ളത്. ഷൈന്‍ വീട്ടില്‍ ഇല്ല. അവര്‍ ആദ്യം ഒരു സമയം പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. അവിടേക്ക് ആള്‍ക്ക് ഓടി എത്തേണ്ടേ?
'അഭിഭാഷകരൊന്നും ഒപ്പമുണ്ടാകില്ല. അവന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒപ്പമുണ്ടാവും. നിയമോപദേശം തേടിയിട്ടില്ല. കേസ് ആയിട്ടില്ല. കേസായി വരുമ്പോള്‍ ആലോചിക്കാം. പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. കേസ് എപ്പോഴാണ് ആവുന്നത് എന്ന് നമുക്കറിയാം. അത് ആവുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോള്‍ വക്കീലിനെ ബന്ധപ്പെടാം. കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക',- നടന്റെ പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |