കോഴിക്കോട്: വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് മറ്റ് മാരക ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗൺസിലർ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിന്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ മദ്യപിച്ചാൽ സമീപത്തെ വീടുകളുടെ വാതിലിൽ മുട്ടി ബഹളം വയ്‌ക്കുന്ന പതിവുണ്ടെന്ന് കൗൺസിലർ പറയുന്നു. നാട്ടിലേക്ക് പുറത്ത് നിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. ഭട്ട് റോഡിൽ വച്ച് നാട്ടുകാരനായ ഒരാളെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും കൗൺസിലർ ആരോപിച്ചു. ഫൈജാസ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും ഇവിടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണെന്നും കൗൺസിലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |