ഭോപ്പാൽ: രണ്ട് ഘട്ടങ്ങളിലായി ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കും. മേയ് മാസത്തോടെ നാല് എണ്ണത്തിനെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന്റെയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും സാന്നിദ്ധ്യത്തിൽ വെള്ളിയാഴ്ച ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുത്ത ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) ഉദ്യോഗസ്ഥരാണ് ചീറ്റകളെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് രാജ്യത്താകെ 112 കോടിയോളം രൂപ ചെലവഴിച്ചെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി അറിയിച്ചു. സൗത്ത് ആഫ്രിക്ക, ബോട്സ്വാന, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബോട്സ്വാനയിൽ നിന്ന് ചീറ്റപ്പുലികൾ എത്തിയതിന് ശേഷം നാല് ചീറ്റപ്പൂലികളെ വീണ്ടും എത്തിക്കും. ഇന്ത്യയും കെനിയയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും കടുവ സംരക്ഷണ അതോറിറ്റി അറിയിച്ചു.
നമീബിയയിൽ നിന്ന് കൊണ്ടുവന്ന അഞ്ച് പെൺ ചീറ്റകളും മൂന്ന് ആണും അടങ്ങുന്ന എട്ട് ചീറ്റകളെ 2022 സെപ്റ്റംബർ 17 ന് കുനോ നാഷണൽ പാർക്കിൽ (കെഎൻപി) തുറന്നുവിട്ടിരുന്നു. ചീറ്റപ്പുലികളുടെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് എത്തിക്കുന്ന ആദ്യത്തെ ശ്രമമായിരുന്നു ഇത്. 2023 ഫെബ്രുവരിയിൽ, ദക്ഷിണാഫ്രിക്കയിൽ നിന്ന് കെഎൻപിയിലേക്ക് 12 ചീറ്റകളെ കൂടി മാറ്റിസ്ഥാപിച്ചു. കുനോ ദേശീയോദ്യാനത്തിൽ ആകെ 26 ചീറ്റകളുണ്ട്. അതിൽ ഇന്ത്യയിൽ ജനിച്ച 14 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |