ഹൈദരാബാദ്: സ്‌കൂളിൽ ഒപ്പം പഠിച്ചിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലാണ് സംഭവം. സായ് കൃഷ്‌ണ (12), മധുപ്രിയ (പത്ത്), ഗൗതം (എട്ട്) എന്നിവരെയാണ് അമ്മയായ രജിത (45) കൊലപ്പെടുത്തിയത്. ശേഷം വിഷം കഴിച്ച രജിത ഇപ്പോൾ ചികിത്സയിലാണ്.
അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. രജിതയുടെ ഭർത്താവ് ചെന്നയ്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂന്ന് മക്കളും അനക്കമില്ലാതെ കിടക്കുന്ന കാഴ്‌ചയാണ് കണ്ടത്. വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞതോടെ രജിതയെ, ചെന്നയ്യ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ചെന്നയ്യയെ ആയിരുന്നു പൊലീസിന് സംശയം. എന്നാൽ, വിശദമായ അന്വേഷണത്തിലാണ് പ്രതി രജിതയാണെന്ന് കണ്ടെത്തിയത്.
കുടുംബജീവിതത്തിൽ രജിത സന്തോഷവതിയായിരുന്നില്ല. ഇവർ പഠിച്ച സ്‌കൂളിൽ അടുത്തിടെ പൂർവവിദ്യാർത്ഥി സംഗമം നടത്തിയിരുന്നു. ഇവിടെ വച്ചാണ് പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത്. ഇതോടെ ഇവരുവരുടെയും സൗഹൃദം ബലപ്പെട്ടു. അധികം വൈകാതെ ഇത് പ്രണയത്തിലേക്ക് വഴിമാറി. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസമാകുമെന്ന് കണ്ടതോടെ മൂന്നുപേരെയും രജിത കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് രജിതയും വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |