കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്ന് നടൻ മൊഴി നൽകി.
പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.
അതേസമയം, നടന്റെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രണ്ട് എ സി പിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.മൂന്ന് ഫോണുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമേ ഹാജരാക്കിയിള്ളൂ. ഷൈനിന്റെ ഫോൺ രേഖകളടക്കം ഹാജരാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ ഗൂഢാലോചന കുറ്റം നിലനിൽക്കും. തുടർന്ന് കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നടനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നടൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാദ്ധ്യമങ്ങളോട് നടൻ പ്രതികരിച്ചിരുന്നില്ല. ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിക്കുന്നതെന്നാണ് വിവരം.
ഇന്നലെ ഷൈനിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പൊലീസ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സി പി ചാക്കോയായിരുന്നു നോട്ടീസ് കൈപ്പറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |