കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27,29 പ്രകാരമാണ് കേസ്. നടനെതിരെ എഫ്ഐആർ ഇടുമെന്നും പൊലീസ് അറിയിച്ചു. രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയെന്നാണ് വിവരം. ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ ഔദ്യോഗികമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ നടനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കേസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമെതിരെയാണ് കേസ്. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനായ സജീറിനെ അറിയാമെന്നും ഷൈൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കായി നടനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഷൈനിന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. നടന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും.
തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് നടൻ മൊഴി നൽകിയത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |