ന്യൂഡൽഹി: ഡൽഹി മുസ്‌തഫാബാദിൽ കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നും കെട്ടിടം തകർന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഡിഡിഎംഎ, എൻഡിആർഎഫ്, ഡിഎഫ്‌എസ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രദേശത്തെ ബാക്കി കെട്ടിടങ്ങളുടെ സുരക്ഷയിൽ മുസ്‌തഫാബാദ് എംഎൽഎയും ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറുമായ മോഹൻ സിംഗ് ബിഷ്‌ത് ആശങ്ക അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അപകടത്തിൽ അനുശോചനം അറിയിച്ചു. വലിയൊരു ദുരന്തമാണ് സംഭവിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
മുസ്‌തഫാബാദിൽ ഇന്ന് പുലർച്ചെ 2.39 ഓടെയാണ് അപകടം ഉണ്ടായത്. നാലുനില കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽപ്പെട്ട 15പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ ആറുമാസം പ്രായമായ കൈക്കുഞ്ഞും ഉണ്ടെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തിൽ നിന്ന് പെട്ടെന്ന് തീപ്പൊരി ഉണ്ടാകുന്നതും കനത്ത പുക ഉയരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ശക്തമായ മഴയും കാറ്റിനും മണിക്കൂറുകൾക്ക് ശേഷമാണ് കെട്ടിടം തകർന്നുവീണത്. അപകടകാരണം എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാനിടയുണ്ടെന്നും ഇവരുടെ ജീവൻ രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നും എൻഡിആർഎഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |