മാംസാഹാരം ഇഷ്ടപ്പെടുന്നവരിൽ കൂടുതൽ ആളുകളും കഴിക്കാനായി തിരഞ്ഞെടുക്കുന്നത് ചിക്കൻ വിഭവങ്ങളായിരിക്കും. പലതരത്തിലുളള വിഭവങ്ങളാണ് കോഴിയിറച്ചി ഉപയോഗിച്ച് തയ്യാറാക്കുന്നത്. എന്നാൽ പക്ഷിപ്പനി, വൈറസ് ബാധ തുടങ്ങിയ പ്രശ്നങ്ങൾ കാരണം എപ്പോഴും ചിക്കൻ വിഭവങ്ങൾ ഭയമില്ലാതെ കഴിക്കാൻ ആകാത്ത അവസ്ഥയും ഉണ്ടാകാം. ഇപ്പോഴിതാ മാംസത്തിനായി കോഴിയെ വളർത്താതെയോ കശാപ്പ് ചെയ്യാതെയോ കോഴിയിറച്ചി വാങ്ങാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ.
ടോക്കിയോ സർവകലാശാലയിലെ കുറച്ച് ഗവേഷകർ അവരുടെ ലാബിൽ കോഴിയിറച്ചി ഇല്ലാതെ ചിക്കൻ നഗ്ഗെറ്റ് തയ്യാറാക്കിയിരിക്കുകയാണ്. സംസ്‌കരിച്ച കോശങ്ങളിൽ നിന്നാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിരിക്കുന്നത്. ഇത് ഭാവിയിലേക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 2013ൽ നെതർലാൻഡിലെ മോസ മീറ്റിലെ സയൻസ് ഓഫീസറായ മാർക്ക് പോസ്റ്റ് ലാബ് ഗ്രോൺ ബർഗർ അവതരിപ്പിച്ചിരുന്നു. ഈ കണ്ടുപിടുത്തത്തെ ഭാവിയിലേക്കുളള അസാധാരണമായ നേട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗവേഷകർ എങ്ങനെയാണ് ലാബിൽ കോഴിയിറച്ചി നിർമിച്ചത്? എന്തുകൊണ്ട് ഇത് ഭാവിയിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു? ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ വിപണികളിൽ എന്ന് എത്തും? തുടങ്ങിയ ചോദ്യങ്ങൾ ഉയരുകയാണ്. ലാബിനുളളിൽ മാംസം തയ്യാറാക്കിയെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. രക്തക്കുഴലുകൾ ഇല്ലാതെ ഒക്സിജനും പോഷകഘടകങ്ങളും കലകളിലേക്ക് എത്താതെ എങ്ങനെ മാംസം നിർമിക്കും എന്നത് ഗവേഷകരെ സംബന്ധിച്ച് പ്രായാസമേറിയ കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയുടെ അതേ ജോലി ചെയ്യുന്ന കൃത്രിമ ബയോറിയാക്ടറുകൾ നിർമിച്ചു.
ഇതിന്റെ സഹായത്തോടെ വളരുന്ന മാംസത്തിന് കൃത്രിമമായ രക്തക്കുഴലുകളിലൂടെ ഓക്സിജനും പോഷകവും നൽകാൻ ആരംഭിച്ചു. ഇതോടെ കോശങ്ങൾക്കാവശ്യമായ പോഷകം റിയാക്ടറുകൾ വഴി ലഭിക്കാൻ തുടങ്ങി. ആദ്യം 50 നാരുകൾ (ഫൈബറുകൾ) ഇപയോഗിച്ച് ചെറിയൊരു ടിഷ്യൂ വളർത്തുന്നു. പിന്നീട് അവ പൂർണമായും കോഴിയിറച്ചിയുടെ രൂപത്തിലുമാകുന്നു. ഇത് വലിയൊരു മാറ്റത്തിന് കാരണമാകുമെന്ന് ഡണ്ടിയിലെ ജെയിംസ് ഹട്ടൺ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡെറക് സ്റ്റുവർട്ട് ദി ഗാർഡിയനോട് പറഞ്ഞു.
ഇത് എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യത്തിൽ ഇതുവരെയായിട്ടും തീരുമാനമായിട്ടില്ല. സുരക്ഷാ കാരണങ്ങൾ ഉളളതിനാൽ തന്നെ ആരും ഇതുപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ രുചിച്ചിട്ടില്ല. എന്നിരുന്നാലും ഈ ഉൽപ്പന്നത്തിന് കോഴിയിറച്ചിയുടെ അതേ രുചിയും ഗുണവുമായിരിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടെത്തലുകൾ ട്രെൻഡ്സ് ഇൻ ബയോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാധാന്യം
കാലാവസ്ഥാ വ്യതിയാനം, മൃഗക്ഷേമം,ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ കണ്ടെത്തലുകൾ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പരമ്പരാഗതമായി കോഴിയിറച്ചിക്കായുളള മാർഗങ്ങൾ ഉപേക്ഷിച്ച് ലാബുകളിൽ നിർമിക്കാം. ഇതോടെ മൃഗങ്ങളെ വളർത്തുന്നതിനും കൊല്ലുന്നതിനുമുളള പാരിസ്ഥിതിക നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. അതേസമയം, ഇത്തരം ഉൽപ്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്നതിനേക്കാൾ രണ്ടര മടങ്ങ് പണം നൽകേണ്ടി വരുമെന്നും ചിലർ വാദിക്കുന്നു. ചെലവ് കുറഞ്ഞ രീതിയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാൻ ശ്രമിക്കുമെന്ന് ഗവേഷകർ പറയുന്നു.
ഗവേഷകരുടെ അഭിപ്രായത്തിൽ റീജനറേറ്റീവ് മെഡിസിൻ, ഡ്രഗ് ടെസ്റ്റിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലേക്കും അവരുടെ സാങ്കേതികത ഉപയോഗിക്കാൻ കഴിയും. ഇതോടെ ഫൈബർ ബയോറിയാക്ടർ സിസ്റ്റ് ഉപയോഗിച്ച് മനുഷ്യാവയവങ്ങൾ വളർത്താനും യഥാർത്ഥ പേശികൾ പോലെ ചലിക്കുന്ന മൃദുവായ റോബോട്ടുകളെ സൃഷ്ടിക്കാനും സാധിക്കുമെന്നും അവർ പറയുന്നു. എന്നിരുന്നാലും സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിക്കുന്നതിനായി നിരവധി കമ്പനികളുമായി ചർച്ച നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |