കൊച്ചി: ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയുടെ മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. നടന്റെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നായിരുന്നു വിവരം.
തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടൻ ഓടി രക്ഷപ്പെട്ടത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ചോദ്യം ചെയ്യലിൽ ഇക്കാര്യം ആവർത്തിച്ച് ചോദിച്ചെങ്കിലും കൃത്യമായി മറുപടി നൽകാൻ ഷൈനിന് സാധിച്ചിട്ടില്ല. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് നടൻ മൊഴി നൽകിയത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |