കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് ടീമിനെ വെട്ടിച്ച് നടൻ ഷൈൻ ടോം ചാക്കോ ഓടിരക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്ന് പൊലീസിന്റെ എഫ്.ഐ.ആർ. ഗുണ്ടകൾ ആക്രമിക്കാൻ വരുന്നു എന്ന് വിചാരിച്ചാണ് ഓടിയതെന്ന നടന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് നടൻ ഹോട്ടലിലെത്തിയത്. ഇതിന് പിന്നാലെ തൃശൂർ സ്വദേശിനിയായ ഒരു യുവതിയും മുറിയിലെത്തി. രാത്രി ഏഴുമണി വരെ യുവതി ഹോട്ടൽ മുറിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് ശേഷം രണ്ടുപേർ കൂടി മുറിയിൽ വന്നുപോയതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഷൈൻ താമസിച്ചിരുന്ന മുറിയിൽ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ മലപ്പുറം സ്വദേശി അഹമ്മദ് ഷാ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെയാണ് കേസിൽ രണ്ടാംപ്രതിയാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലേക്കാണ് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉൾപ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയുടെ മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |