കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രകീർത്തിച്ച് പോസ്റ്റിട്ട ദിവ്യ എസ്.അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പരാതി നൽകി.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും സർക്കാർ ഉദ്യോഗസ്ഥ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്താൻ പാടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം അഞ്ചിന് എതിരാണെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സി.പി.എം സംസ്ഥാന സമിതിയാണ് കെ.കെ. രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയെ കുറിച്ചാണ് പോസ്റ്റിട്ടതെങ്കിലും അത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരമായി പ്രൊഫഷണൽ അഭിപ്രായമാണ് പറഞ്ഞതെങ്കിൽ, എന്തിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചതെന്ന് പരാതിയിൽ ചോദിക്കുന്നു. പല തരത്തിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. നോർത്തിൽ ഒരു മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കൊടുത്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മാദ്ധ്യമങ്ങളിലൂടെ കണ്ടതാണ്. ഇപ്പോൾ, പരോക്ഷമായി വാക്ക് കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന പരിപാടിയാണ് ദിവ്യ ചെയ്തതെന്നും വിജിൽ മോഹൻ പറഞ്ഞു. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കൽ ആണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് പ്രീണനം നടത്തുന്നത്. സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ രാഷ്ട്രീയ പ്രസ്താവന നടത്താൻ പാടില്ല. ഐ.എ.എസ് പദവി രാജിവെച്ച് സി.പി.എമ്മിൽ ചേർന്നശേഷം എന്ത് പ്രസ്താവനയും നടത്താം. അതിനോട് എതിർപ്പില്ലെന്ന് വിജിൽ മോഹൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |