മോസ്‌കോ: ഈസ്റ്റർ പ്രമാണിച്ച് യുക്രെയിനിൽ ഏകപക്ഷീയമായ ഹ്രസ്വ വെടിനിറുത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് നിലവിൽ വന്ന വെടിനിറുത്തൽ മറ്റന്നാൾ പുലർച്ചെ 2.30ന് അവസാനിക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. യുക്രെയിനും വെടിനിറുത്തൽ പാലിക്കുമെന്ന് കരുതുന്നതായി പുട്ടിൻ പറഞ്ഞു. എന്നാൽ റഷ്യയുടെ പ്രഖ്യാപനത്തോട് യുക്രെയിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രെയിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കാനായി നടത്തുന്ന സമാധാന ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ മദ്ധ്യസ്ഥ ശ്രമം ഉപേക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രെയിന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
അതേസമയം, ഏപ്രിൽ 13ന് യുക്രെയിനിൽ റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടു. 84 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. പ്രാദേശിക സമയം,രാവിലെ 10.15ന് വടക്കൻ നഗരമായ സുമിയുടെ ജനസാന്ദ്രതയേറിയ ഹൃദയ ഭാഗത്തേക്ക് റഷ്യയുടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ചീറിപ്പാഞ്ഞെത്തുകയായിരുന്നു. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് സമീപമാണ് ആക്രമണമുണ്ടായത്. 20ലേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. യുക്രെയിനിൽ ഇക്കൊല്ലം റഷ്യ നടത്തിയ വിനാശകരമായ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തെ ശക്തമായി അപലപിച്ച യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, റഷ്യക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |