പാണത്തൂർ: റാണിപുരം കുണ്ടുപള്ളി കുറത്തിപ്പതി പ്രദേശത്ത് കാട്ടാന ഇറങ്ങി തെങ്ങും കവുങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് കാട്ടാന വ്യാപകനാശം വിതച്ചത്.
ഇവിടെ സ്ഥാപിച്ചിരുന്ന സോളാർ വേലി പ്രവർത്തനരഹിതമായതാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണം. കർഷകരുടെ പ്രതിഷേധം ശക്തമായതോടെ നിലവിലെ സൗരോർജ്ജ വേലിയുടെ അറ്റകുറ്റപ്പണികൾ തീർത്ത് അടുത്ത മാസം ആദ്യവാരം പ്രവർത്തനക്ഷമമാക്കും എന്നാണ് അധികാരികൾ പറയുന്നത്. ഇതിന് ഇവിടെ തമ്പടിച്ച ആനക്കൂട്ടങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലെങ്കിൽ പ്രദേശത്ത് വൻകൃഷിനാശം ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ഭയം.
കൃഷിയിടം സ്വന്തമാക്കി വന്യജീവികൾ
കുണ്ടുപള്ളിയും കുറത്തിപതിയുമടക്കമുള്ള വനാതിർത്തി ഗ്രാമങ്ങളിലെ കൃഷിയിടങ്ങൾ വന്യജീവികളുടെ വിഹാരകേന്ദ്രമാണിന്ന്. കാട്ടാന, പന്നി, കുരങ്ങ്,മലാൻ എന്നിവയടക്കം കൃഷിയിടങ്ങളിലാണ് വിഹരിക്കുന്നത്. കൃഷിയിടവും കടന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ ഭീതിയിലാണ്.റാണിപുരം ടൂറിസ്റ്റ് മേഖല ഉൾപ്പെടെയുള്ള പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |