ഗുവാഹത്തി: ഐ.പി.എല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി ചരിത്രം കുറിച്ച മത്സരത്തിൽ 2 റൺസിന്റെ നാടകീയ ജയം നേടി ലക്നൗ സൂപ്പർ ജയ്ന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 9 റൺസ് മതിയായിരുന്നു. എന്നാൽ ആ ഓവറിൽ ഒരു വിക്കറ്റ് ഉൾപ്പെടെ 6 റൺസ് മാത്രം വഴങ്ങി ആവേശ് ലക്നൗവിന് ജയം സമ്മാനിച്ചു.
ലക്നൗ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനെ വൈഭവും ജയ്സ്വാളും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഐ.പി.എല്ലിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സടിച്ചാണ് വൈഭവ് തുടങ്ങിയത്. ലക്നൗവിന്റെ ഷർദുൽ താക്കൂർ എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയ വൈഭവ് ഒരുപരിഭ്രവവുമില്ലാതെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സ് പറത്തി. അടുത്ത ഓവറിൽ ആവേശ് ഖാനേയും സിക്സടിച്ചു വൈഭവ്. വൈഭവ് 20 പന്തിൽ 3 സിക്സും 2 ഫോറും ഉൾപ്പെടെ 34 റൺസ് നേടി. തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ യശ്വസി 52 പന്തിൽ 74 റൺസ് നേടി.ഇരുവരും 52 പന്തിൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൈഭവിനെ മർക്രത്തിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്താണ് കൂട്ടുകെട്ട് പൊളിച്ചത്.
ഇംപാക്ട്പ്ലെയറായി യശ്വസി ജയ്സ്വാളിനൊപ്പം ലക്നൗവിനെതിരെ രാജസ്ഥാന്റെ ഇന്നിംഗസ് ഓപ്പൺ ചെയ്യാനെത്തുമ്പോൾ 14 വയസും 23 ദിവസവും മാത്രമായിരുന്നു സൂര്യവംശിയുടെ പ്രായം. പരിക്കിനെ തുടർന്ന് ടീമിൽ ഇല്ലാതിരുന്ന ക്യാപ്ടൻ സഞ്ജു സാംസണ് പകരമാണ് സൂര്യവംശി ഓപ്പണറായത്. ഐ.പി.എല്ലിൽ ഇതുവരെ കളിച്ചവരിൽ ഐ.പി.എൽ ആദ്യ സീസണിന് ശേഷം ജനിച്ച ഒരേയാരു താരം കൂടിയാണ് സൂര്യവംശി. 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
നേരത്തേ എയ്ഡൻ മർക്രത്തിന്റെയും (66), ആയുഷ് ബധോനിയുടേയും (34 പന്തിൽ 50) അർദ്ധ സെഞ്ച്വറികളും സമദിന്റെ വെടിക്കെട്ടുമാണ് (പുറത്താകാതെ 10 പന്തിൽ30) ലക്നൗവിനെ 180ൽ എത്തിച്ചത്. സന്ദീപ് ശർമ്മയെറിഞ്ഞ അവസാന ഓവറിൽ ലക്നൗ നേടിയത് 27 റൺസാണ്. സമദ് 4 സികസുകൾ അടിച്ചു. രാജസ്ഥാനായിവാനിൻഡു ഹസരങ്ക 2 വിക്കറ്റ് വീഴ്ത്തി. റിയാൻ പരാഗായിരുന്നു രാജസ്ഥാന്റെ ക്യാപ്ടൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |