കൊച്ചി: പിതാവ് തന്നെ കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്തി കേന്ദ്രത്തിലെത്തിച്ചിരുന്നതായി ഷൈൻ ടോം ചാക്കോ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. 12 ദിവസം അവിടെ താമസിച്ച് ചികിത്സയ്‌ക്ക് വിധേയനായി. അവിടെ നിന്ന് ചികിത്സപൂർത്തിയാക്കാതെ പുറത്തുചാടി. അമ്മ നൽകുന്ന മരുന്നുകൾ ഇപ്പോഴും കഴിക്കാറുണ്ടെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ദിവസം ഗൂഗിൾ പേയിലൂടെ ഷൈൻ 20,000 രൂപ പല ആവശ്യങ്ങൾക്കായി കൈമാറിയിട്ടുണ്ട്. 10,000,500,1000 എന്നിങ്ങനെയാണ് ആളുകൾക്ക് നൽകിയിട്ടുള്ളത്. കടം വാങ്ങിയ പണം തിരികെ കൊടുത്തതെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി. പൊലീസ് ഇത് മുഖവിലയ്‌ക്ക് എടുത്തിട്ടില്ല. ഷൈനിന്റെ അച്ഛൻ സി.പി.ചാക്കോ,അമ്മ മറിയ കാർമൽ,സഹോദരൻ ജോ ജോൺ ചാക്കോ എന്നിവരും നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ കൂടുതൽ സൂക്ഷ്മതയോടെയാണ് പൊലീസ് നടപടികൾ.
വിൻസിയുടേത് ഇല്ലാത്ത ആരോപണമെന്ന് ഷൈൻ
സിനിമ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം തെറ്റാണെന്നാണ് ഷൈൻ പറയുന്നത്. സെറ്റിൽ രാസലഹരി ഉപയോഗിച്ചിട്ടില്ല. ആരോപണം സിനിമയുടെ മറ്റ് പിന്നണി പ്രവർത്തകർ ശരിവയ്‌ക്കുകയില്ലെന്നും ഷൈന്റെ മൊഴിയിലുണ്ട്.
അതേസമയം,വിൻസിക്ക് പിന്തുണയുമായി 'സൂത്രവാക്യം" സിനിമയുടെ അണിയറപ്രവർത്തകർ ഇന്നലെ രംഗത്തെത്തി. വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിൻസിയുടെ പരാതി കിട്ടിയിട്ടില്ല. തുറന്നുപറഞ്ഞ വിൻസിയെ അഭിനന്ദിക്കുന്നു. അവർക്ക് നീതി ഉറപ്പാക്കും. ആഭ്യന്തര സമിതി ചേരുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംവിധായകൻ യൂജിൻ ജോസ് ചിറമേൽ, നിർമ്മാതാവ് ശ്രീകാന്ത് കണ്ട്രഗുള,തിരക്കഥാകൃത്ത് രജിൻ എസ്.ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |