കൊച്ചി: മലയാള സിനിമാ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ ടോം ചാക്കോ. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി. പരിശോധനകൾ ശക്തമായതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടാണെന്നും നടൻ പൊലീസിനോട് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി ഷൈനിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ വ്യക്‌തികൾക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തിൽ നടന്ന 14 പണമിടപാടുകളെക്കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോവെന്നാണ് സംശയം. എന്നാൽ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈൻ നൽകുന്ന വിശദീകരണം.
അതേസമയം, ഷൂട്ടിംഗ് ലൊക്കേഷനിൽ ഷൈൻ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കുമെന്നാണ് വിവരം. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. നടി വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുളളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |