ലുസാക്ക: സാംബിയയിലെ വിമാനത്താവളം വഴി രണ്ട് മില്യൺ ഡോളറും (17 കോടി), അഞ്ച് ലക്ഷം ഡോളർ (നാല് കോടി) വിലമതിക്കുന്ന സ്വർണവും കടത്തിയ കേസിൽ ഇന്ത്യൻ പൗരൻ പിടിയിലായി. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെയാണ് സാംബിയയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു 27കാരൻ. ഇവിടെ വച്ചാണ് ഡ്രഗ് എൻഫോഴ്സ്‌മെന്റ് കമ്മീഷണർ (ഡിഇസി) യുവാവിനെ പിടികൂടിയത്.
2,320,000 ഡോളർ പണവും 500,000 ഡോളർ വിലമതിക്കുന്ന ഏഴ് സ്വർണക്കട്ടികളുമാണ് പിടികൂടിയത്. സാംബിയയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. റബ്ബർ ബാൻഡുപയോഗിച്ച് കെട്ടിവച്ച നോട്ടുകെട്ടുകൾ കറുത്ത ബാഗിലാക്കി അത് വലിയ സ്യൂട്ട്‌കേസിനുളളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ രാജ്യമായ സാംബിയയിൽ ചെമ്പിന്റെയും സ്വർണത്തിന്റെയും വലിയ ശേഖരമുണ്ട്. ലോകബാങ്കിന്റെ കണക്കനുസരിച്ച് സാംബിയ ദരിദ്ര രാജ്യമാണ്. ഇവിടത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകളും ദരിദ്രരാണ്. 2023ൽ സാംബിയയിൽ നിന്ന് 127 കിലോഗ്രാം സ്വർണം, 5.7 മില്യൺ ഡോളർ പണം,ആയുധങ്ങൾ തുടങ്ങിയവയുമായി അഞ്ച് ഈജിപ്ത് പൗരൻമാരെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |