സിനിമയിലുള്ള പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ഇതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോയെന്നും നടി മാലാ പാർവതി. സിനിമാ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ പ്രതികരിക്കുകയായിരുന്നു അവർ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'സിനിമയിൽ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ളൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്നുപറഞ്ഞാൽ പോരേ? പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ? അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിൽ നിൽക്കാൻ സാധിക്കില്ല.
സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് ആൾക്കാർ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കിൽ ആണ്. അതിനെ വലിയൊരു വിഷയമാക്കിയാൽ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേയ്ക്ക് പോകും'- എന്നായിരുന്നു മാലാ പാർവതി പറഞ്ഞത്.
സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്തിയിരുന്നില്ല. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോയാണ് വിൻസിയോട് മോശമായി പെരുമാറിയതെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയതിന് പിന്നാലെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |