കൊച്ചി: ദിവ്യ എസ് അയ്യർ ഐഎഎസിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ അശ്ളീല കമന്റിട്ട ദളിത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ പങ്കുവച്ച സമൂഹമാദ്ധ്യമ കുറിപ്പ് ഏറെ വിവാദമായിരുന്നു.
ദിവ്യയുടെ കുറിപ്പിനെ ചോദ്യം ചെയ്ത് 'ദിവ്യക്ക് ഔചിത്യബോധമില്ല' എന്ന വി എം സുധീരന്റെ കമന്റിന് താഴെയാണ് ടി കെ പ്രഭാകരൻ അശ്ളീല പരാമർശം നടത്തിയത്. കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല പ്രഭാകരന്റെ കമന്റ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രഭാകരന്റെ കമന്റിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടത്തിയതിനുശേഷമാണ് നടപടി.
കഴിഞ്ഞവർഷവും മറ്റൊരു സംഭവത്തിൽ പ്രഭാകരൻ അശ്ളീല പരാമർശങ്ങൾ നടത്തുകയും പാർട്ടി നടപടിക്ക് വിധേയനാവുകയും ചെയ്തിരുന്നു. പിന്നീട് ഇത് ആവർത്തിക്കില്ലെന്ന ഉറപ്പിൽ നടപടി പിൻവലിച്ചു. എന്നാൽ വീണ്ടും ആവർത്തിച്ചതോടെയാണ് സസ്‌പെൻഡ് ചെയ്തത്.
അതേസമയം, വിവാദ കുറിപ്പിൽ ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിജില്‍ മോഹന്‍ പരാതി നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ദിവ്യ എസ് അയ്യര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |