കൊച്ചി : ലഹരിക്കേസിൽ ജാമ്യത്തിൽ വിട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇനി നടനെ ചോദ്യംചെയ്യലിന് വിളിപ്പക്കേണ്ടതുള്ളൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഷൈൻ ടോമിന്റെ അക്കൗണ്ട്, ഫോൺ വിവരങ്ങൾ എന്നിവ പരിശോധിക്കണം, കുറച്ചു കൂടി കരുതലോടെ മുന്നോട്ടു പോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കു പിടിച്ച് രണ്ടാംഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചത്. അവധിയിലുള്ള സിറ്റി പൊലീസ് കമ്മിഷണർ നാളെയെത്തി യോഗം ചേർന്ന് ഇതുവരെ നടന്ന കാര്യങ്ങൾ വിലയിരുത്തും. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
അതേസമയം രാസലഹരിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷൈൻ ടോം ചാക്കോ. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കിൽ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതിനിടെ മലയാള സിനിമാ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം പൊലീസിന് മൊഴി നൽകി. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ പറയുന്നു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി. പരിശോധനകൾ ശക്തമായതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടാണെന്നും നടൻ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |