ബംഗളൂരു: കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിനെ (68) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കിടന്നത്. ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. പൊലീസ് എത്തുമ്പോൾ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. ഭാര്യക്കും ബന്ധുക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ആർക്കെല്ലാം പങ്കുണ്ട് എന്നിവയറിയാൻ എല്ലാവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഓം പ്രകാശ്. കർണാടക കേഡർ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതൽ സംസ്ഥാനത്തെ ഡി.ജി ആൻഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ൽ വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |