ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് നിറുത്തിയത്
ചൂണ്ടിക്കാട്ടിയത് കേരളകൗമുദി
തിരുവനന്തപുരം: പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പുകളുമായി ചേർന്നുള്ള 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' ലഹരിവേട്ട എക്സൈസ് പുനരാരംഭിച്ചു .എക്സൈസിലെ 4500ഫീൽഡ് ഓഫീസർമാരെയാണ് ഇതിനായി ഇന്നലെ മുതൽ നിയോഗിച്ചത്.
അതിർത്തി ചെക്ക്പോസ്റ്റുകളിലും ദേശീയ- സംസ്ഥാന പാതകളിലും വനമേഖലകളിലുമടക്കം രാത്രിയും പകലും പരിശോധന തുടരും.
ലഹരിയൊഴുകുന്ന ആഘോഷക്കാലത്ത് എക്സൈസിന്റെ ഓപ്പറേഷൻ നിറുത്തിയത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര നടപടി.
മാർച്ചിൽ പതിനാലായിരത്തോളം റെയ്ഡുകളും മൂവായിരത്തിലേറെ അറസ്റ്റുകളും നടത്തിയ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' വൻവിജയമായിരുന്നു. രണ്ടാഴ്ചകൊണ്ട് രണ്ടരക്കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. ലേബർക്യാമ്പുകളിലടക്കം അടിക്കടി റെയ്ഡുകളുമുണ്ടായിരുന്നു.
ലഹരി കടത്തുന്നവരെക്കുറിച്ചും സംഭരിക്കുന്നവരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ 'ഓപ്പറേഷൻ ക്ലീൻസ്റ്റേറ്രിൽ' കണ്ടെത്തും. സ്ഥിരം മയക്കുമരുന്ന് കടത്തുകാരായ 25പേരെ കരുതൽ തടങ്കലിലാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇവരെ വിചാരണയില്ലാതെ രണ്ടുവർഷം തടവിലാക്കും. വൻതോതിൽ ലഹരികടത്തുന്ന 65 പേരുടെ പട്ടികയും തയ്യാറാണ്. അന്യ സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ഇവരെയും പിടികൂടും. മൂന്നുമാസത്തിനിടെ, 1082കിലോ കഞ്ചാവ്, 914ഗ്രാം എം.ഡി.എം.എ, 177ഗ്രാം ഹെറോയിൻ, 43.6ഗ്രാം ബ്രൗൺഷുഗർ എന്നിവ എക്സൈസ് പിടികൂടിയിട്ടുണ്ട്.
''ഫലപ്രദമായ ഓപ്പറേഷനാണിത്. ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കും.""
-മഹിപാൽ യാദവ്
എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |