മനുഷ്യസ്നേഹമെന്ന വാക്കിന്റെ എക്കാലത്തെയും വലിയ സ്വരൂപവും വിശ്വമാനവികതയുടെ പ്രവാചകനുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തു, ജീവിതം കൊണ്ട് പഠിപ്പിച്ച മനുഷ്യപ്പറ്റിന്റെ നീരുറവുകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു കത്തോലിക്കാ സഭയുടെ നാഥൻ എന്ന നിലയിലുള്ള മാർപാപ്പയുടെ സഞ്ചാരം. അതുകൊണ്ടുതന്നെ മനുഷ്യസ്‌നേഹിയായ മാർപാപ്പയ്ക്ക് മനസുകളിൽ മരണമുണ്ടാവുകയില്ല.
മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്തത്തിനെതിരെയും അമേരിക്കയിലെ അഭയാർത്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും നാടുകടത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയും ശബ്ദമുയർത്തിയതും മാനവീകത ഉയർത്തിപ്പിടിച്ചായിരുന്നു. മനുഷ്യക്കടത്തിനെ കേവലമായ ലാഭക്കൊതിയുടെ അടയാളമായല്ല മാർപാപ്പ കണ്ടത്. യുദ്ധവും ക്ഷാമവും മുതൽ കാലാവസ്ഥാവ്യതിയാനം വരെയുള്ള ആഗോളവ്യാപകമായ പ്രതിഭാസങ്ങളുടെ അനന്തരഫലമെന്ന് വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം അതിനുള്ള പോംവഴി തേടിയത്. മനുഷ്യക്കടത്തിനെതിരെ ലോകമെങ്ങുമുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കും പ്രതികരണങ്ങൾക്കുമായിരുന്നു പാപ്പയുടെ ആഹ്വാനം.
അമേരിക്കയിലെ കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് അദ്ദേഹം അയച്ച കത്തിലും ആർദ്രതയാണുണ്ടായിരുന്നത്. മാനവികതയുടെ മഷിപ്പാത്രത്തിൽ മുക്കിയാണ് അദ്ദേഹം രോഗബാധിതനായി ആശുപത്രിയിലാകും മുമ്പ് ആ കത്തിൽ ഒപ്പിട്ടത്.ക്രൈസ്തവ സഭകളുടെ ഐക്യത്തിനായി എന്നും നിലകൊണ്ട സ്നേഹദൂതനായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കിടയിൽ സംഭവിച്ചിട്ടുള്ള വിഭജനങ്ങളാണ് ഏറ്റവും വലിയ വേദനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാർപാപ്പയുമായി 2023ൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം എന്നെ വിളിച്ചത് 'പ്രിയപ്പെട്ടവനെന്നും ദീർഘകാലമായി കാത്തിരുന്ന സഹോദരനെ"ന്നുമാണ്. അന്നുണ്ടായത് വീട്ടിലേതുപോലുള്ള സ്‌നേഹാശ്ലേഷത്തിന്റെ ഊഷ്മളമായ അനുഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |