കത്തോലിക്കാ സഭയുടെ ആചാര്യനായിരിക്കെത്തന്നെ ലോകത്തിന്റെയാകെ ആദ്ധ്യാത്മിക ഗുരുവായി നിലകൊണ്ട ശ്രേഷ്ഠനായിരുന്നു കാലംചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയുടെ സ്ഥാപനവത്ക്കരണത്തിനെതിരായി ശ്രദ്ധേയമായ നിലപാടുകൾ സ്വീകരിച്ച മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്നാൽ അത്തരം ഇടപെടലുകൾ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ അടിമുടി മാറ്റത്തിന് വഴിതെളിച്ചു എന്നു പറയാനാവില്ല.
സഭയുടെ കർക്കശമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ട്രാൻസ്‌ജെൻഡറുകളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ച സമീപനം അത്യന്തം ധീരമായിരുന്നു. സ്വവർഗാനുരാഗം കുറ്റകൃത്യമാണെന്ന നിലപാടിനെയാകട്ടെ ഫ്രാൻസിസ് മാർപ്പാപ്പ തള്ളിക്കളയുകയും ചെയ്തു.
വത്തിക്കാൻ നഗരത്തിന്റെ ഗവർണറായി ചരിത്രത്തിലാദ്യമായി ഒരു കന്യാസ്ത്രീയെ നിയമിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ തയ്യാറായത് മതങ്ങളിൽ പൊതുവേ കാണപ്പെടുന്ന പുരുഷാധിപത്യ പ്രവണതളോടുള്ള അദ്ദേഹത്തിന്റെ കലഹമായാണ് വിലയിരുത്തപ്പെട്ടത്. വത്തിക്കാൻ ഗവർണറായി പ്രവർത്തിച്ചുകൊണ്ടിരുന്ന കർദ്ദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസഗാ 80 വയസ്സ് തികഞ്ഞതിനാൽ ഒഴിയുന്ന സ്ഥാനത്തേക്കാണ് സിസ്റ്റർ റഫേലാ പെട്രിനിയെ പോപ്പ് ഫ്രാൻസിസ് നിയമിച്ചത്. മാർപ്പാപ്പ നടത്തിയ ഈ നിയമനം കത്തോലിക്കാ സഭയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നതിന്റെ സാഹസികമായ പ്രഖ്യാപനം കൂടിയായിരുന്നു.
ലോകസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളിലൊന്നായാണ് അദ്ദേഹം ഇത്തരം സംവാദങ്ങളെ കണ്ടത്. നീതിരഹിതമായ യുദ്ധങ്ങളും വേട്ടയാടലുകളും രക്തച്ചൊരിച്ചിലുകളും മൂലം വിണ്ടുകീറുന്ന ലോകത്ത് മുനഷ്യത്വത്തിന്റേയും സഹവർത്തിത്വത്തിന്റേയും സാമൂഹ്യനീതിയുടേയും ശബ്ദമുയർത്തുന്ന മഹാവ്യക്തിത്വങ്ങൾ കുറഞ്ഞു വരികയാണ്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണം വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാലതേസമയം സാഹോദര്യത്തിലും സമത്വത്തിലും നീതിയിലും അടിസ്ഥാനപ്പെട്ട ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം പ്രചോദനമാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ.
( സി.പി.എം ജനറൽ സെക്രട്ടറിയാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |