ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു കൂട്ടായ്മയായി കണ്ടയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങൾ നേരിട്ടവരോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള സർവ്വ മനുഷ്യർക്കും തീരാനഷ്ടമാണ്.
വളരെയേറെ വ്യത്യസ്തകളുള്ള സഭാതലവനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഔദ്യോഗിക വസതിയായ വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥി മന്ദിരമായി ഉപയോഗിച്ചിരുന്ന കാസാ സാന്താ മാർത്തയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കുടുംബങ്ങളെ ചേർത്തുപിടിക്കണമെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചിരുന്നത്. ഇതിനായി രണ്ട് സിനഡുകൾ അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിൽ നിന്ന് ലോകത്തിലെ ആശങ്കാകുലരായ ആളുകൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം പ്രാർത്ഥിച്ചിരുന്നത്. 2020ൽ പ്രസിദ്ധീകരിച്ച 'സർവ്വരും സഹോദരങ്ങൾ" എന്ന ചാക്രിക ലേഖനത്തിലും ലോകജനതയെ സ്നേഹത്തിലും സാഹോദര്യത്തിലും യോജിച്ച് ജീവിക്കുന്നതിനെ കുറിച്ചാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
കരുണ വറ്റി ഊഷരമായ ഭൂമിയിൽ സ്‌നേഹത്തിന്റെ നീർച്ചാലുകളൊഴുക്കിയ ഫ്രാൻസിസ് പാപ്പയുടെ ദേഹവിയോഗം ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |