തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കുടുംബം ഇന്ന് ഡിജിപിയെ കാണുമെന്ന് വിവരം. മരണത്തിൽ സഹപ്രവർത്തകനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷിന് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സുകാന്തിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ സുകാന്ത് സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ പ്രൊബേഷണറി ഓഫീസറായിരുന്നു സുകാന്ത്. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസങ്ങളില്ലെന്ന് വിലയിരുത്തിയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ നടപടിയെടുത്തത്. യുവതിയുടെ മരണത്തിൽ ഇയാളെ പൊലീസ് പ്രതിചേർത്തിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ കുടുംബസമേതമാണ് ഇയാൾ ഒളിവിൽ പോയത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്. പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും ഇവർ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐബി ഉദ്യോഗസ്ഥ സംസാരിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സുകാന്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കോടതി ഉത്തരവുമായി എത്തിയ പൊലീസ് പൂട്ട് പൊളിച്ചാണ് അകത്തു കയറിയത്. പരിശോധന രണ്ടര മണിക്കൂറോളം നീണ്ടു. ഒരു ഹാർഡ് ഡിസ്‌കും രണ്ട് ബാങ്ക് പാസ് ബുക്കുകളും പൊലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |